ഇരിട്ടി :- കുടിവെള്ളത്തിനും വേനൽക്കാല കാർഷിക ജനസേചനത്തിനുമായി പഴശ്ശിയിൽ സംഭരിച്ച വെള്ളം കാർഷിക ആവശ്യങ്ങൾക്കായി ജനുവരി 15 ന് കനാൽ വഴി തുറന്നുവിടും. വെളിയമ്പ്ര ഡാമിൽ നിന്ന് ആദ്യം പറശ്ശിനിക്കടവ് മെയിൻ കനാലിലേക്കാണ് വെള്ളം ഒഴുക്കിവിടുക. തുടർന്ന് മാഹി കനാലിലേക്കും കൈക്കനാലുകളിലേക്കും കൃഷി ആവശ്യത്തിനായുള്ള വെള്ളം തുറന്നുവിടും.
ഫുൾ റിസർവോയർ ലെവലായ 26.52 മീറ്റർ നിരപ്പിൽ ഇപ്പോൾ ഡാമിൽ വെള്ളമുണ്ട്. കഴിഞ്ഞവർഷങ്ങളിൽ സംസ്ഥാന ബജറ്റിൽ അനുവദിച്ച 40 കോടി രൂപ വിനിയോഗിച്ചാണ് കനാലുകൾ നവീകരിച്ചത്. തകർന്ന കനാലുകളും കൈക്കനാലുകളും നവീകരിച്ച് വൃത്തിയാക്കിയുമാണ് കനാൽ വഴി വെള്ളം വിടുന്നത്. ജില്ലയുടെ മുന്നിൽരണ്ട് ഭാഗങ്ങളിലും കുടിവെള്ളമെത്തുന്നത് പഴശ്ശിയിൽ നിന്നാണ്.
