തിരുവനന്തപുരം :- സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാർ. അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. എസ്ഐആറിന് മുൻപുള്ള പട്ടികയിൽ നിന്ന് ഒൻപത് ലക്ഷത്തോളം പേരുടെ കുറവാണുള്ളത്. ഡിസംബർ 23 പ്രസിദ്ധീകരിച്ച കരട് പട്ടികയിലുണ്ടായിരുന്ന 53,229 പേരെ ഹിയറിങ് കാലയളവയിൽ ഒഴിവാക്കി. മരിച്ചവരെയും, വിദേശ പൗരത്വം നേടിയവരെയും താമസം മാറിയവരെയുമാണ് ഒഴിവാക്കിയത്. എസ്ഐആർ കാലയളവിൽ പേരുചേർക്കാൻ കിട്ടിയ അപേക്ഷയിൽ 13.51 ലക്ഷം അംഗീകരിച്ചു.
2.23 ലക്ഷം പ്രവാസി വോട്ടർമാരാണ് പട്ടികയിലുള്ളത്. പരാതിയുള്ളവർക്ക് അപ്പീൽ നൽകാമെന്ന് രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ ഡോ.രത്തൻ കേൽക്കർ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 30 ലക്ഷത്തോളം പേർ പുറത്തായെന്നും അനർഹർ പട്ടികയിലുണ്ടെന്നുമാണ് സിപിഎം വാദം. അപേക്ഷ നിരസിച്ച പ്രവാസി വോട്ടർമാരുടെ വിവരം കോൺഗ്രസ് ആവശ്യപ്പെട്ടു. തുടക്കത്തിൽ ആരോപണങ്ങൾ ഉന്നയിച്ചവരുടെ നിലപാട് മാറിയയെന്നായിരുന്നു ബിജെപിയുടെ അഭിപ്രായം.
