കണ്ണൂർ :- ജയിലുകളിലെ സുരക്ഷ ഉറപ്പാക്കാൻ നിർമിതബുദ്ധി (എ.ഐ) അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾ ഒരുക്കാൻ പദ്ധതി. എ.ഐയൊപ്പം ബയോമെട്രിക് ആക്സസും ഡ്രോൺ നിരീക്ഷണവും ആധുനിക അതിർത്തി സുരക്ഷാസംവിധാനങ്ങളും സ്ഥാപിച്ച് നൂതന സുരക്ഷാ സാങ്കേതികവിദ്യകൾ നടപ്പാക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. 2025-ലെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജയിലുകളിലെ തടവുകാരു ടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ പുതിയ ജയിലുകളുടെ നിർമാണവും അടിസ്ഥാനസൗകര്യങ്ങളുടെ വർധനയും അനിവാര്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തടവുകാരുടെ പുനരധിവാസവും തിരുത്തൽപ്രക്രിയകളും തൊഴിൽപരിശീലനം, വിദ്യാഭ്യാസം, ഉപജീവനസഹായം, തുടർപരിപാടികൾ എന്നിവയിലൂടെ വിപുലീകരിക്കും. ഇതിലൂടെ പരോൾ സംവിധാനം ശക്തിപ്പെടുത്താനും തടവുകാരുടെ ആധിക്യം കുറയ്ക്കാനും കുറ്റവാളികളുടെ സമൂഹവത്കരണം പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് റിപ്പോർട്ട് പ്രത്യാശിക്കുന്നു. സുരക്ഷിതവും സാങ്കേതിക വിദ്യയിൽ അധിഷ്ഠിതവും മാനുഷികവും പരിഷ്‌കരണോന്മുഖവുമായ ജയിൽസംവിധാനം കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന് റിപ്പോർ ട്ട് നിർദേശിക്കുന്നു. തടവുകാരെ ഉത്തരവാദിത്വമുള്ള പൗരന്മാരായി സമൂഹത്തിലേക്ക് മടങ്ങാൻ പ്രാപ്തരാക്കുന്ന അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
