തിരുവനന്തപുരം :- ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ സ്പീക്കറുടെ ചേമ്പറിൽ കയറാൻ പ്രതിപക്ഷ നേതാക്കളുടെ ശ്രമം. അൻവർ സാദത്ത് എംഎൽഎയാണ് സ്പീക്കറുടെ ചേമ്പറിൽ കയറാൻ ശ്രമിച്ചത്. പ്രതിഷേധിച്ച വാച്ച് ആന്റ് വാർഡ് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞു. പ്രതിഷേധം കടുത്തതോടെ സ്പീക്കർ എ എൻ ഷംസീർ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് പോയി. സഭ നടപടികൾ താൽകാലികമായി നിർത്തി.ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധം കനത്തതോടെ സഭാ നടപടികൾ നിർത്തിവെച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം വഴിമുട്ടിയെന്നും അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ ആരോപിച്ചു. കേസിലെ എല്ലാ പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിക്കുകയാണ്. അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും ജയിൽ മോചിതനാകും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് എസ്ഐടി അന്വേഷണം ഈ രീതിയിൽ മുന്നോട്ടുപോയതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും സഭയക്ക്കത്തും പുറത്ത് സമരം കടുപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പിന്നാലെ പ്രതിപക്ഷ എംഎൽഎമാർ ബാനറുമായി നടുത്തളത്തിലിറങ്ങി. ബാനർ താഴ്ത്തണമെന്നും ഇല്ലെങ്കിൽ പിടിച്ചുമാറ്റുമെന്നും സ്പീക്കർ എ എൻ ഷംസീർ മുന്നറിയിപ്പ് നൽകി. വിഷയ ഭാരിദ്ര്യം കാരണം പ്രതിപക്ഷത്തിന് ഒരു അടിയന്തരപ്രമേയം പോലുമില്ലെന്നായിരുന്നു മന്ത്രി എം ബി രാജേഷിൻ്റെ മറുപടി. നടുത്തളത്തിന് തൊട്ടരികെയെത്തി പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം മുദ്രാവാക്യം വിളിച്ചു. പിന്നാലെ പ്രതിപക്ഷ പ്രതിഷേധം കടുക്കുകയായിരുന്നു.
