കൊച്ചി :- ശബരിമലയിൽ വഴിപാടുകൾ വഴി ലഭിക്കുന്ന വരുമാനം അക്കൗണ്ട് ചെയ്യുന്നതിലും സ്റ്റോക്ക് ചെയ്യുന്നതിലും ജീവനക്കാരെ നിയോഗിക്കുന്നതിലുമെല്ലാം ആഴത്തിൽ വേരൂന്നിയ പോരായ്മകളാണ് വിജിലൻസ് റിപ്പോർട്ടിൽനിന്നു വ്യക്തമാകുന്നതെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി ദേവസ്വം ബെഞ്ചിൻ്റെ ഉത്തരവ്.
കോടതി ചൂണ്ടിക്കാട്ടിയത് : നെയ്യ് സ്‌റ്റോക്ക് നീക്കത്തിന് നേരിട്ട് ഓഡിറ്റ് നടത്തുന്നില്ല. പ്രസാദം വിൽക്കുന്നതിനുള്ള കൗണ്ടറുകളിൽ നിയോഗിച്ചിരിക്കുന്ന ജീവനക്കാരുടെ വിശദാംശങ്ങൾപോലും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ദേവസ്വം ബോർഡിൽ ഒരാഴ്‌ച മാത്രം സർവീസുള്ള ജീവനക്കാരെയാണ് വലിയ തോതിൽ പണവും സ്റ്റോക്കും കൈകാര്യം ചെയ്യുന്ന ജോലി ഏൽപിച്ചിരിക്കുന്നത്. നൽകിയ പാക്കറ്റുകളെക്കുറിച്ച് രേഖപ്പെടുത്തുന്നത് സ്കൂൾ സീരീസ് നോട്ടുബുക്കിലാണ്. നവംബർ 17 മുതൽ ഡിസംബർ 30 വരെയുള്ള കണക്കുകൾക്കായി 20 പേജ് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ വെട്ടിത്തിരുത്തലുകൾ ഉൾപ്പെടെയുണ്ട്. ഡ്യൂട്ടി മാറ്റങ്ങളിൽ ബാക്കിയുള്ള സ്റ്റോക്ക് സംബന്ധിച്ചും കൃത്യമായ കൈമാറ്റം നടക്കുന്നില്ല.
രണ്ടുപേർ എട്ടുമണിക്കൂർ ജോലി ചെയ്യുന്നതിനുപകരം ഒരാൾ 4 മണിക്കൂർ ജോലി ചെയ്തു പണം സ്വീകരിക്കുകയും നെയ്പാക്കറ്റ് നൽകുകയും ചെയ്യുന്നു. ഇത് ദുരുപയോഗത്തിനുള്ള സാധ്യതയുണ്ടാക്കുന്നു. ടിക്കറ്റുകൾ നൽകുന്നതിലും കൃത്യമായ ആൾക്കാരെ ഉപയോഗിക്കുന്നില്ല. ക്ഷേത്ര സ്പെഷൽ ഓഫീസർ നൽകുന്ന നെയ്പാക്കറ്റുകൾ ദേവസ്വം ജീവനക്കാർ പരിശോധിച്ച് ഉറപ്പാക്കുന്നില്ല. ഇത് പ്ലാസ്റ്റിക് ചാക്കുകളിൽ ദിവസ വേതന തൊഴിലാളികളാണു വിതരണം ചെയ്യുന്നത്. ജോലി തീരുമ്പോഴും സ്റ്റോക്ക് പരിശോധിക്കുന്നില്ല.
കോടതി നിർദേശങ്ങൾ : അപ്പം, ആടിയ ശിഷ്ടം നെയ്യ്, അരവണ, വിഭൂതി, കുങ്കുമം, മറ്റ് പവിത്ര വഴിപാടുകൾ പൂർണമായും അക്കൗണ്ട് ചെയ്യുന്ന സുതാര്യമായ സാമ്പത്തിക, ഭരണ സംവിധാനം ഒരുക്കണം. വഴിപാടായി നൽകുന്ന നെയ്യ് ഉൾപ്പെടെയുള്ളവയുടെ അളവ്, പ്രസാദം, അപ്പം തുടങ്ങിയവ തയാറാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, നിർമാണ രീതികൾ, മേൽനോട്ടം, ഗുണനിലവാരം, സ്റ്റോറേജ്, കൗണ്ടർ വഴിയുള്ള വിതരണം, വിൽക്കുന്നതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയവയൊക്കെ കൃത്യമായ സംവിധാനത്തിന്റെ കീഴിലാക്കണം, അക്കൗണ്ടിങ്, വിൽക്കൽ തുടങ്ങിയവയ്ക്കും കൃത്യമായ സംവിധാനം വേണം. മാസപൂജകൾ ഇപ്പോൾ നടക്കുന്നുണ്ട്. പണവും വിലപിടിച്ച വസ്തുക്കളും നഷ്ടപ്പെടുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യരുത്.
