കണ്ണൂർ:-വടക്കന്‍ കേരളത്തിലെ സാനിറ്ററി മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമായി കടന്നപ്പള്ളിയില്‍ റീജിയണല്‍ സാനിറ്ററി വേസ്റ്റ് ഇന്‍സിനറേഷന്‍ പ്ലാന്റ് യാഥാര്‍ഥ്യമാകുന്നു. ക്ലീന്‍ കേരള കമ്പനിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കുന്ന പ്ലാന്റ് കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ സാനിറ്ററി മാലിന്യ സംസ്‌കരണത്തിനാണ് ഉപകരിക്കുക. ഡയപ്പറുകള്‍, സാനിറ്ററി പാഡുകള്‍ എന്നിവയുടെ ശാസ്ത്രീയ സംസ്‌കരണത്തിനാണ് പുതിയ പ്ലാന്റിലൂടെ പരിഹാരമാകുന്നത്. പ്രതിദിനം 20 ടണ്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ളതാണ് ഈ പ്ലാന്റ്. അത്യാധുനികമായ ഇന്‍സിനറേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് മാലിന്യങ്ങള്‍ ഇല്ലാതാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി നേരിട്ട് പ്ലാന്റിലെത്തിക്കും.
കേരളത്തെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നാല് റീജിയണല്‍ പ്ലാന്റുകളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. കൊല്ലം, കണ്ണൂര്‍, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് ഈ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി ആന്തൂര്‍ പോലീസ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്ലാന്റുകളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു.എറണാകുളം പ്ലാന്റിന്റെ ഉദ്ഘാടനം ഫെബ്രുവരി 27 ന് നടക്കും.
