മലപ്പുറം :- നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്ന് തട്ടിപ്പറിച്ച സ്വർണമാല വിഴുങ്ങിയ പ്രതി കോഴിക്കോട് മെഡിക്കൽ കോള ജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ. നിലമ്പൂരിലെ ക്ലിനിക്കിൽ ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല തട്ടിപ്പറിച്ച് വിഴുങ്ങിയ പാലേമാട് കല്ലൻകുന്നൻ സമീനയെ (35) കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വയറ്റിൽനിന്ന് മാല പുറത്തെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലമ്പൂർ ജില്ല ആശുപത്രിയിൽ നടത്തിയ എക്സ്റേ പരിശോധനയിൽ യുവതിയുടെ വയറ്റിൽ ആഭരണം കണ്ടെത്തിയിരുന്നു.
യുവതിയുടെ വയറിളക്കി മാല വീണ്ടെടുക്കാൻ എനിമ നൽകിയെങ്കിലും ഫലമുണ്ടായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി പൊലീസ് വീണ്ടും എനിമ നൽകിയിട്ടും തൊണ്ടി മുതൽ പുറത്ത് വരാത്തതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും, പിന്നീട് വ്യാഴാഴ്ച്‌ച കോഴിക്കോട് മെഡിക്കൽ കോളജിലെ സർജറി വാർഡിലേക്കും മാറ്റുകയായിരുന്നു. എനിമ നൽകി അഞ്ച് ദിവസം കാത്തിരിക്കാനാണ് ഡോക്ടർമാർ നൽകിയ നിർദേശം. തുടർന്ന് സർജറിയിലൂടെ മാല പുറത്തെടുക്കണോ എന്നതു സംബന്ധിച്ച് തീരുമാനിക്കും. മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് വനിത സി.പി.ഒ മാരുടെ കാവലിലാണ് പ്രതി.
