ഓൺലൈൻ ട്രെയിൻ ടിക്കറ്റ് നിരക്ക് കുതിക്കുന്നു ; കൗണ്ടർ വഴി ടിക്കറ്റെടുക്കുന്നവർ 12 ശതമാനം മാത്രം


കണ്ണൂർ :- തീവണ്ടി റിസർവ്‌ഡ് ടിക്കറ്റുകളിൽ ഓൺലൈൻ വഴിയുള്ള ബുക്കിങ് കുതിക്കുന്നു. നിലവിൽ 88 ശതമാനം യാത്രക്കാരും ഓൺലൈനിനെ ആശ്രയിക്കുന്നു. 2024-ൽ ഇത് 81 ശതമാനമായിരുന്നു. കൗണ്ടർ വഴി ടിക്കറ്റെടുക്കുന്നവർ 12 ശതമാനം പേർ മാത്രമാണ്. 2024-ൽ ഇത് 19 ശതമാനമായിരുന്നു. ഐ.ആർ.സി.ടി.സി വഴിയാണ് ഓൺലൈൻ ടിക്കറ്റുകളുടെ വിൽപ്പന. റെയിൽ വൺ ആപ്പ് അടക്കം വിവിധ സാങ്കേതിക പ്ലാറ്റ്ഫോമുകൾ വന്നതോടെയാണ് യാത്രക്കാർ കൗണ്ടറിൽ നിന്ന് ഇ-ടിക്കറ്റിലേക്ക് മാറിയത്. ഇന്ത്യയിൽ ഒരു ദിവസം (ശരാശരി) 15.75 ലക്ഷം റിസർവ്ഡ് ടിക്കറ്റ് വിൽക്കുന്നു. ഇതിൽ 13.88 ലക്ഷവും ഐ.ആർ.സി.ടി.സി വഴിയാണ്. 1.90 ലക്ഷം ടിക്കറ്റുകളാണ് കൗണ്ടർ വഴി വിൽക്കുന്നത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.സി.ടി.സിയിൽ രജിസ്റ്റർ ചെയ്ത കമ്പനികളും ഏജൻസികളും ടിക്കറ്റ് വിൽപ്പനയിൽ കുതിപ്പിലാണ്. റിസർവ്‌ഡ് ടിക്കറ്റുകളിൽ ഏജൻസി വഴി ദിവസം ശരാശരി നാലുലക്ഷം ടിക്കറ്റുകൾ വിൽക്കുന്നുവെന്നാണ് കണക്ക്. നിലവിൽ വിൽക്കുന്ന ടിക്കറ്റുകളുടെ 25 ശതമാനത്തോളം വരുമിത്. പേ ടി.എം, കൺഫേം ടിക്കറ്റ്, ഇക്സിഗോ, ആമസോൺ അടക്കം ഇന്ത്യയിൽ 25 പി.എസ്.പി (പ്രിൻസിപ്പൽ സർവീസ് പ്രൊവൈഡർ) ഉണ്ട്. ബി ടു ബി പദ്ധതിയിൽ ഇന്ത്യയിൽ 33 കമ്പനികൾ റിസർവ്ഡ് ടിക്കറ്റ് നൽകുന്നു. ഇവരുടെ കീഴിൽ ഉപ ഏജന്റുമാരുമുണ്ട്. ഐ.ആർ.സി.ടി.സി കൂടുതൽ സേവനദാതാക്കൾക്ക് ടിക്കറ്റ് വിൽപ്പന നൽകുമ്പോൾ യാത്ര ക്കാരനാണ് തിരിച്ചടി. ഐ.ആർ. സി.ടി.സിയുടെ സേവനനിരക്കിന് (സ്ലീപ്പർ-17.70 രൂപ, തേർഡ് എ.സി-35 രൂപ) പുറമെ ബുക്കിങ് ഏജൻസിയുടെ സേവനനിരക്കും നൽകണം. ചില ആപ്പുകളിൽ പേമെന്റ് ഗേറ്റ് വേ ഫീസും വാങ്ങുന്നു.

Previous Post Next Post