ഗൾഫ് മേഖലയിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലായതിന് പിന്നാലെ കുത്തനെ ഇടിഞ്ഞ് മുട്ടവില


ബെംഗളൂരു :- ഗൾഫ് മേഖലയിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലായി. പിന്നാലെ കുത്തനെ ഇടിഞ്ഞ് മുട്ടവില. കഴിഞ്ഞ ആഴ്ച മുതൽ 7.06 രൂപ എന്ന നിരക്കിൽ നിന്ന് മുട്ടവില 4.60 ആയി കുറഞ്ഞതായാണ് നാഷണൽ എഗ്ഗ് കോർഡിനേഷൻ കമ്മിറ്റി വിശദമാക്കുന്നത്. കഴിഞ്ഞ 15 ദിവസമായി പശ്ചിമേഷ്യയിലേക്കുള്ള കയറ്റുമതി പ്രതിസന്ധി മുതൽ ആവശ്യക്കാർ കുറഞ്ഞത് വരെ മുട്ട വില ഇടിയാൻ കാരണമായെന്നാണ് എൻഇസിസി വിശദമാക്കുന്നത്. കർണാടകയിൽ ഓരോ ദിവസവിം 2.2 കോടി മുട്ടകൾ ഉത്പാദിപ്പിക്കുന്നുണ്ട്. കർണാടകയിലെ ഹോസ്പേട്ട് ആണ് പ്രധാന മുട്ട ഉത്പാദകർ, രണ്ടാം സ്ഥാനത്ത് കർണാടകയിലെ തന്നെ മൈസൂരു ആണുള്ളത്. കർണാടകയിൽ ഉത്പാദിപ്പിക്കുന്ന മുട്ടയാണ് നാമക്കലിലെ പ്ലാന്റിലേക്കും പിന്നീട് വിദേശത്തേക്കും കയറ്റുമതി ചെയ്യുന്നത്. 

പശ്ചിമേഷ്യയിലെ സംഘർഷം ആരംഭിച്ച ദിവസം മൈസൂരുവിൽ നിന്നുള്ള 4.7 ലക്ഷം മുട്ടയുമായി നാമക്കലിൽ നിന്ന് പുറപ്പെട്ട കണ്ടെയ്നർ പാതി വഴിയിൽ തിരിച്ചുവരേണ്ട നില വന്നിരുന്നു. ദിവസേന 70 ലക്ഷം മുതൽ 1 കോടി മുട്ടകളാണ് നാമക്കലിൽ നിന്ന് പശ്ചിമേഷ്യയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ കയറ്റുമതി പൂർണമായി നിലച്ച നിലയിലാണുള്ളത്. ഇതിന് പുറമേയാണ് റമദാൻ, ഈസ്റ്റർ നോമ്പ് കാലത്ത് മുട്ട ഉപയോഗം വലിയ രീതിയിൽ കുറഞ്ഞതും വിപണിയിൽ ഡിമാൻറ് കുറയാൻ കാരണമായി. 

ഇതിന് പിന്നാലെ ബെംഗളൂരിലും മൈസൂരിലുമടക്കം മുട്ടവില വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. വലിയ കോൾഡ് സ്റ്റോറേജുകളിൽ മൂന്ന് മാസം വരെ മുട്ടകൾ കേട് കൂടാതെ സൂക്ഷിക്കാനാവുമെന്ന വിലയിരുത്തലിലാണ് ഉത്പാദകരുള്ളത്. ശേഷിക്കുന്ന മുട്ടയെ പൊടിച്ചെടുക്കാനുളള ശ്രമങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. എന്നാൽ നാമക്കൽ, മുംബൈ, മാലൂർ എന്നിവിടങ്ങളിൽ മാത്രമാണ് മുട്ട പൗഡറാക്കുന്ന പ്ലാന്റുകളുള്ളത്. മാലൂരിലെ പ്ലാന്റിൽ ദിവസേന 12 ലക്ഷം മുട്ടയാണ് പൗഡറാക്കി മാറ്റുന്നത്.

Previous Post Next Post