വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നത് മരവിപ്പിച്ച് എണ്ണക്കമ്പനികൾ


കോഴിക്കോട് :- പൊതു മേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിലും ബിപിസിഎലും ഹിന്ദുസ്‌ഥാൻ പെട്രോളിയവും എൽപിജി ബോട്ലിങ് പ്ലാന്റുകളിൽ വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നതു മരവിപ്പിച്ചു. കേന്ദ്രസർക്കാർ ഉത്തരവിൻ്റെ അടിസ്‌ഥാനത്തിലാണു നടപടി. ഗാർഹിക ആവശ്യത്തിനുള്ള എൽപിജി ലഭ്യത ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായാണു നടപടി. പൊതുമേഖലാ എണ്ണക്കമ്പനികൾക്കു കേന്ദ്ര പെട്രോളിയം. മന്ത്രാലയം ഏതാനും ദിവസം മുൻപു തന്നെ ഇതു സംബന്ധിച്ചു വ്യക്തമായ നിർദേശം പുറപ്പെടുവിച്ചിരുന്നു. മൂന്നു പൊതുമേഖലാ എണ്ണക്കമ്പനികളും ഗാർഹിക ഉപയോക്താക്കൾക്കു മാത്രം പാചകവാതകം നൽകാനാണു നിർദേശം. വാണിജ്യ ആവശ്യത്തിനുള്ള വിഹിതം കൂടി ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കും.

ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ ചേളാരി എൽപിജി ബോട്ലിങ് പ്ലാന്റിൽ വാണിജ്യ സിലിണ്ടറു കളിൽ ഗ്യാസ് നിറയ്ക്കുന്നത് തുടർച്ചയായി രണ്ടാം ദിവസവും മുടങ്ങി. ഏകദേശം 14,700 വാണിജ്യ സിലിണ്ടറുകളുടെ കുറവാണ് വിപണിയിൽ ഇതുമൂലമുണ്ടായിരിക്കുന്നത്. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിനു പുറമേ 5 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളിലും ഇപ്പോൾ ഗ്യാസ് നിറയ്ക്കുന്നില്ല. മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പൂർണമായും തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഭാഗികമായും ഇൻഡേൻ വാണിജ്യ- ഗാർഹിക സിലിണ്ടറുകൾ എത്തിക്കുന്നത് ചേളാരി പ്ലാന്റിൽ നിന്നാണ്. ശനിയാഴ്ച വാണിജ്യ സിലിണ്ടർ ഫില്ലിങ് നിർത്തിയിരുന്നു. പാരിപ്പള്ളി പാരിപ്പുള്ളിയിലെ ഐഒസി ബോട്ടിലിങ് പ്ലാന്റിൽ നിന്നു വിതരണം ചെയ്യു ന്ന സിലിണ്ടറുകളുടെ എണ്ണം 20 ശതമാനം കുറഞ്ഞു.

Previous Post Next Post