അഴിക്കോട്:-വരാനിരിക്കുന്ന കഠിനമായ വേനൽക്കാലം മുന്നിൽക്കണ്ട് അഴീക്കോട് മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേർന്നു. മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും തടസ്സമില്ലാതെ കുടിവെള്ളം എത്തിക്കുന്നതിനായുള്ള കർമ്മപദ്ധതികൾക്ക് യോഗം രൂപം നൽകി. കെ വി സുമേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും വാട്ടർ അതോറിറ്റി, ജല ജീവൻ മിഷൻ ഉദ്യോഗസ്ഥരും പങ്കെടുത്തു.
എല്ലാ വാർഡുകളിലും കുടിവെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജലവിതരണത്തിൽ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ നേരിട്ടാൽ അത് അടിയന്തരമായി പരിഹരിക്കാനും വാട്ടർ അതോറിറ്റിക്ക് കർശന നിർദ്ദേശം നൽകി. മണ്ഡലതല തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി ഓരോ പഞ്ചായത്തിലും പ്രത്യേക യോഗങ്ങൾ ചേരും. പഞ്ചായത്ത് അംഗങ്ങളും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും ഈ യോഗങ്ങളിൽ പങ്കെടുത്ത് പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ജലക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ട് അവിടെ ടാങ്കറുകൾ വഴിയോ മറ്റോ വെള്ളമെത്തിക്കാനുള്ള ക്രമീകരണങ്ങളും ആലോചനയിലുണ്ട്.
ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ മോഹനൻ, അഴിക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ സനില,ചിറക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി വി മോളി,പാപ്പിനിശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ബാലകൃഷ്ണൻ,സുപ്രന്റിംഗ് എഞ്ചിനീയർ സന്ദീപ്, കെ ഡബ്ല്യൂ എ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി പി ദീപ, അസിസ്റ്റന്റ് എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.
