ചീറിപ്പായുന്ന തീവണ്ടികൾക്കിടയിൽ ജീവൻ പൊലിയാതിരിക്കാൻ സുരക്ഷാവേലിയൊരുക്കി റെയിൽവേ


പയ്യന്നൂർ :- തീവണ്ടികൾ ചീറിപ്പായുമ്പോൾ സുരക്ഷാവേലിയൊരുക്കി റെയിൽവേ. ആദ്യഘട്ടത്തിൽ രാജ്യത്ത് 16,398 കിലോമീറ്ററിലാണ് വേലികെട്ടുന്നത്. ദക്ഷിണ റെയിൽവേയിൽ 827 കിലോമീറ്റർ ഉയരും. പോത്തന്നൂർ മുതൽ മംഗളൂരു വരെ 530 കിലോമീറ്ററിലാണ് ആദ്യഘട്ടം തുടങ്ങിയത്. ഇതിനായി 320 കോടി രൂപ അനുവദിച്ചിരുന്നു. തീവണ്ടികളുടെ എണ്ണവും വേഗവും കൂടി. എൻജിൻ വൈദ്യുതിയിലേക്ക് മാറിയപ്പോൾ ശബ്ദവും കുറഞ്ഞു. മിന്നൽപോലെയാണ് വണ്ടി വരിക. ഇത് അപകടസാധ്യത കൂട്ടുന്നു. റെയിൽവേ സുരക്ഷാവേലി കെട്ടാനുള്ള പ്രധാന കാരണവും ഇതാണ്. ജനങ്ങളുടെ പാളംമുറിച്ചു കടക്കൽ, കന്നുകാലികളടക്കം പാളത്തിൽ കയറൽ ഉൾപ്പെടെ നിയന്ത്രിക്കും. പ്രീകാസ്റ്റ് കോൺക്രീറ്റ് ബ്ലോക്കുകൾ ഉൾപ്പെടെ നിർമാണ ത്തിന് ഉപയോഗിക്കുന്നു. 

അനുവദനീയ വേഗം മണിക്കൂറിൽ 110 കിലോമീറ്ററിൽ കൂടുതലുള്ള പ്രധാന റൂട്ടുകളിലാണ് ഇപ്പോൾ വേലി ഉയരുന്നത്. വേലി വ്യാപ്തിയിൽ നോർത്ത് സെൻട്രൽ (2,721 കി.മീ), സൗത്ത് സെൻട്രൽ (2,326 കി.മീ), വെസ്റ്റേൺ (2,257 കി.മീ) സോണുകളാണ് മുന്നിൽ. വന്ദേഭാരത് തീവണ്ടി 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ദക്ഷിണ റെയിൽവേയിലെ മേഖലകളിലെല്ലാം സുരക്ഷാവേലി സ്ഥാപിക്കും. പോത്തന്നൂർ മുതൽ മംഗളൂരു വരെ നിലവിലുള്ള 110 കിമീ വേഗം 130 കിലോ മീറ്ററിലേക്ക് ഉയർത്തുന്നതിനാലാണ് ആദ്യഘട്ടം ഈ സെക്ഷൻ പരിഗണിച്ചത്.

Previous Post Next Post