ഗൾഫ് മേഖലയിലെ ആക്രമണ സാഹചര്യം ; പ്രവാസികൾക്ക് ആശങ്ക വേണ്ട, യോഗം വിളിച്ച് ഇന്ത്യൻ എംബസി


റിയാദ് :- ഗൾഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പ്രവാസികൾക്കിടയിലുള്ള ആശങ്കകൾ അകറ്റുന്നതിനായി സൗദിയിലെ ഇന്ത്യൻ എംബസി സന്നദ്ധപ്രവർത്തകരുടെയും സാമൂഹിക പ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്തു. അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ഡി.സി.എം അബൂ മാത്തൻ ജോർ, കമ്യൂണിറ്റി വെൽഫെയർ കോൺസുലർ വൈ. സാബിർ, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ, മറ്റ് സാമൂഹിക പ്രവർത്തകർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

നിലവിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എന്നാൽ ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും എംബസി അറിയിച്ചു. പൗരന്മാരെ സഹായിക്കുന്നതിനായി എംബസിയിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌ക് കൗണ്ടർ ഇതിനോടകം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയും കമ്യൂണിറ്റി വളൻറിയർമാരും തമ്മിലുള്ള ഏകോപനം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. സോഷ്യൽ മീഡിയയിൽ വീഡിയോകളോ ഫോട്ടോകളോ പങ്കുവെക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും രാജ്യത്തെ നിയമങ്ങളും അധികൃതരുടെ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും എംബസി ഓർമിപ്പിച്ചു. വിസിറ്റ് വിസയിൽ ഉള്ളവർ വിമാന സൗകര്യങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് യാത്ര ചെയ്യാൻ ശ്രദ്ധിക്കണം. ഭാവിയിൽ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടായാൽ സർക്കാർ തലത്തിൽ ആവശ്യമായ പരിഗണനകൾ നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത‌ിട്ടുണ്ട്.

സൗദി അറേബ്യ വലിയൊരു രാജ്യമായതിനാൽ ഒരിടത്തുണ്ടാകുന്ന പ്രശ്‌നങ്ങൾ എല്ലായിടത്തെയും ബാധിക്കില്ലെന്നും അതിനാൽ മാധ്യമ വാർത്തകൾ കണ്ട് നാട്ടിലുള്ള ബന്ധുക്കൾ അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ലെന്നും യോഗം വിലയിരുത്തി. റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എംബസിയുടെ ഔദ്യോഗിക ചാനലുകൾ വഴി വരുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. അടിയന്തര ആവശ്യങ്ങൾക്കായി താഴെ പറയുന്ന മാർഗങ്ങളിലൂടെ എംബസിയെ ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പറുകൾ

ഫോൺ : 00-966-11-4884697

വാട്‌സ്ആപ്പ് : 00-966-542126748

ടോൾ ഫ്രീ നമ്പർ : 800 247 1234

ഇമെയിൽ : cw.riyadh@mea.gov.in

Previous Post Next Post