മയ്യിൽ :-മയ്യിൽ അരിമ്പ്രയിൽ സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റു. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി പി പ്രകാശനാണ് കുത്തേറ്റത്. എൽഡിഎഫ് ബൂത്ത് ഏജന്റായിരുന്നു പ്രകാശൻ.ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കവും നേരത്തെ ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യത്തിന്റെ തുടർച്ചയുമാണ് അക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ.പോളിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രകാശനെ മുല്ലക്കൊടി യുപി സ്കൂളിലെ ബൂത്തിന് സമീപത്ത് വച്ച് യുഡിഎഫ് ബൂത്ത് ഏജന്റായ ഭാസ്കരന്റെ സഹോദരൻ കോൺഗ്രസ് പ്രവർത്തകനുമായ പി കൃഷ്ണൻ കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു.കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് കൃഷ്ണൻ. പ്രതിയെ മയ്യിൽ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
പരിക്കേറ്റ പ്രകാശനെ എകെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകാശന്റെ പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് അറിയുന്നത്.
കണ്ണൂർ റേഞ്ച് DIG യതീഷ് ചന്ദ്ര, ജില്ലാ പൊലീസ് കമീഷണർ പി നിതിൻ രാജ് തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി.സംഭവ സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
CPM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്,എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്, ബിജു കണ്ടക്കൈ, തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമള തുടങ്ങിയവർ കണ്ണൂർ എകെജി ആശുപത്രിയിലെത്തി.
തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ യുഡഎഫ് വ്യാപകമായി അക്രമം അഴിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് പ്രകാശനെ സന്ദർശിക്കാനെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.
