ചിക്കമംഗളൂരു :- കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദയെ ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെയാണ് വിനോദസഞ്ചാരത്തിനിടെ കാണാതായത്. കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ ചിക്കമംഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചാണ് പെൺകുട്ടിയെ അവസാനമായി കണ്ടത്. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്നാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.
ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്നതായിരുന്നു ടാസ്‌ക് ഫോഴ്സ്. തെർമൽ ട്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ നടന്നിരുന്നു. ഇന്നലെ രാവിലെ മുതൽ രാത്രി വൈകി വരെ കൊക്കകളിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കുറിച്ചുള്ള വിവരം ഒന്നും ലഭിച്ചിരുന്നില്ല. മകൾക്ക് ലഹരി നൽകി ആരെങ്കിലും കടത്തിക്കൊണ്ടുപോയതാകാമെന്ന് മാതാപിതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് ശ്രീനന്ദ പോയിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ശ്രീനന്ദയുടെ ബന്ധുക്കൾ പറഞ്ഞു.
