തിരുവനന്തപുരം :- സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണം വർധിക്കുന്ന സാഹചര്യത്തിൽ ഡി എം ഒമാരുടെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ. അത്യാഹിത വിഭാഗത്തിൽ എത്തുന്ന കേസുകളിൽ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്നും നിർദേശം നൽകി. മൂന്നുപേർ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. 3 മരണങ്ങളിലും പാമ്പുകടി സാധ്യത ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചിരുന്നില്ല. രോഗികൾ മരിച്ച ശേഷമാണ് പാമ്പുകടിയെന്ന് സ്ഥിരീകരിച്ചിരുന്നത്. ചൂട് കൂടിയതോടെ പാമ്പുകടി മരണങ്ങളിൽ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രത ഉണ്ടാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ആൻറിവെനം ലഭ്യത കുറവില്ല, ആവശ്യത്തിന് ആൻറിവെനം സ്റ്റോക്ക് ഉണ്ട് എന്നാണ് വിലയിരുത്തലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ. സംസ്ഥാനത്ത് ഇതുവരെ പാമ്പുകടിയേറ്റ് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൃശ്ശൂർ കോടാലിയിൽ ഉറങ്ങി കിടന്ന സഹോദരങ്ങൾക്ക് പാമ്പുകടിയേൽക്കുകയും അതിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചിറയിൻകീഴിൽ 8 വയസുകാരൻ ഉറക്കത്തിനിടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഇന്നലെ മരിച്ചിരുന്നു. കായംകുളത്ത് വിവാഹ സൽക്കാരത്തിനിടെ പാമ്പുകടിയേറ്റ് ഒരു യുവതിയും ഇന്ന് മരിച്ചിരുന്നു.
