തിരുവനന്തപുരം :- ബക്രീദ് ആശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിൻ്റെയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബലി പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
"ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിൻ്റെയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാൾ. ബലി പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം. ആഘോഷങ്ങൾ നൽകുന്ന ആത്മീയ വെളിച്ചം സമൂഹത്തെ ഒന്നാകെ മാനവികതയിലേക്ക് നയിക്കട്ടെ. പ്രതിസന്ധികളിലൊന്നും തളരാതെ ജീവിതയാത്രയിൽ കരുത്ത് നൽകുന്നതാകണം നമ്മുടെ ആഘോഷങ്ങളെല്ലാം. ഏവർക്കും ബക്രീദ് ആശംസകൾ"- മുഖ്യമന്ത്രി ആശംസിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും ബക്രീദ് ആശംസകൾ നേർന്നു. ത്യാഗത്തിന്റെയും ഭക്തിയുടെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ ഉത്സവം ജനങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഗവർണർ തന്റെ സന്ദേശത്തിൽ പറഞ്ഞു. കാരുണ്യം, ദാനധർമം, സാമൂഹിക സൗഹാർദം എന്നീ ആശയങ്ങൾ ഉയർത്തിപ്പിടിക്കാനും സമാധാനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും ഗവർണർ അഭ്യർത്ഥിച്ചു.
മനുഷ്യ സമൂഹത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ ഒരു സംഭവം ഓർമിപ്പിക്കുന്നതാണ് ഈ ദിനമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അള്ളാഹുവിൻ്റെ നാമത്തിൽ പ്രവാചകൻ ചെയ്ത ത്യാഗോജ്വലമായ പ്രവൃത്തിയുടെ വിജയം ലോകം എക്കാലത്തും ഓർമിക്കേണ്ടതാണെന്ന മഹത്തായ സന്ദേശം നൽകുകയും ചെയ്യുന്നതാണ് ഈ ദിവസം. ത്യാഗത്തിൻ്റെ കഥ ഓർമിപ്പിക്കുന്ന ഈ ദിവസം മനുഷ്യ സമൂഹത്തിന് ഒരുപാട് പാഠമുണ്ടെന്നും മന്ത്രി പറഞ്ഞു. ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ നേരുന്നതായി മന്ത്രി സണ്ണി ജോസഫും ആശംസിച്ചു. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ്മ പുതുക്കി വീണ്ടുമൊരു ബലി പെരുന്നാൾ കൂടി വരവായെന്നും പുണ്യദിനത്തിൽ പ്രിയപ്പെട്ടവർക്ക് സമാധാനവും സന്തോഷവും നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ നേരുന്നതായി മന്ത്രി എ പി അനിൽ കുമാർ പറഞ്ഞു.
