ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വൻ മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കുമെന്ന് നാസ


ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്ത് വൻ മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതികൾ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പ്രഖ്യാപിച്ചു. മനുഷ്യന്റെ ദീർഘകാല ചന്ദ്രാന്വേഷണത്തിനും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കും വഴിയൊരുക്കുന്ന നിർണായക നീക്കമാണിത്. 2030-കളിൽ ഘട്ടംഘട്ടമായി നിർമ്മാണം ആരംഭിക്കുന്ന ഈ മൂൺ ബേസ് പദ്ധതി നാസയുടെ ആർട്ടെമിസ് ദൗത്യത്തിൻ്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തുള്ള പ്രത്യേക ഭൗമശാസ്ത്ര ഘടനകളാണ് ദൗത്യത്തിനായി ഈ പ്രദേശം തിരഞ്ഞെടുക്കാൻ പ്രധാന കാരണം. സ്ഥിരമായി നിഴലിൽ കഴിയുന്ന ആഴമുള്ള ക്രേറ്ററുകളിൽ വൻതോതിൽ ജലഹിമം അടങ്ങിയിട്ടുണ്ട് എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ചില പ്രദേശങ്ങളിലെ ഉപരിതല വസ്തു‌ക്കളിൽ ഏകദേശം 20 ശതമാനം വരെ ഐസ് സാന്നിധ്യം ഉണ്ടാകാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ജലഹിമം ശുദ്ധജലമായി ഉപയോഗിക്കുന്നതോടൊപ്പം, ശ്വസനത്തിന് ആവശ്യമായ ഓക്‌സിജനും റോക്കറ്റ് ഇന്ധനത്തിന് ആവശ്യമായ ഹൈഡ്രജനും നിർമ്മിക്കാൻ സഹായകരമാകും.

ഇതിലൂടെ ഭൂമിയിൽ നിന്ന് സ്ഥിരമായി വസ്തുക്കൾ എത്തിക്കേണ്ട ആശ്രയത്വം കുറയ്ക്കാനാണ് നാസയുടെ ശ്രമം. ദക്ഷിണ ധ്രുവത്തിലെ ഉയർന്ന മലഞ്ചെരിവുകൾക്ക് വർഷത്തിലെ ഭൂരിഭാഗം സമയവും സൂര്യപ്രകാശം ലഭിക്കുന്നതിനാൽ സൗരോർജ്ജ ഉത്പാദനത്തിനും ഈ പ്രദേശം ഏറെ അനുയോജ്യമാണ്. ശാസ്ത്രീയ പഠനം, മനുഷ്യവാസം, വൈദ്യുതി ഉത്പാദനം എന്നിവയ്ക്കായി ഒരേ സ്ഥലത്ത് എല്ലാ സൗകര്യങ്ങളും ലഭ്യമല്ലാത്തതിനാൽ നൂറുകണക്കിന് മൈൽ വ്യാപിക്കുന്ന രീതിയിലാണ് ഈ ബേസ് രൂപകൽപ്പന ചെയ്യുന്നത്.

പദ്ധതിയുടെ ഭാഗമായി മൂൺഫോൾ എന്ന ചെറു ഡ്രോണുകൾ ഉപയോഗിച്ച് പ്രദേശത്ത് പരിശോധന നടത്തും. 2028-ൽ ഫയർഫ്ലൈ എയറോസ്പേസ് ലാൻഡറിലൂടെ ഇവ ചന്ദ്രനിൽ എത്തും എന്നാണ് നാസ അറിയിച്ചിരിക്കുന്നത്. കൂടാതെ, ആസ്ട്രോലാബ്, ലൂണർ ഔട്ട്പോസ്റ്റ് എന്നീ കമ്പനികൾക്ക് മനുഷ്യർ സഞ്ചരിക്കാവുന്ന ലൂണർ റോവറുകൾ വികസിപ്പിക്കാൻ കോടിക്കണക്കിന് ഡോളറുകളുടെ കരാറുകളും നാസ നൽകിയിട്ടുണ്ട്. 2032-ഓടെ ചന്ദ്രനിൽ അർധസ്ഥിര മനുഷ്യ സാന്നിധ്യം ഉറപ്പാക്കുക എന്നതാണ് മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ഈ ദൗത്യത്തിന്റെ അന്തിമലക്ഷ്യം. ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്ക് ആവശ്യമായ സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്ന പ്രധാന കേന്ദ്രമായി ഈ മൂൺ ബേസ് മാറുമെന്ന് നാസ പ്രതീക്ഷിക്കുന്നു.

Previous Post Next Post