തിരുവനന്തപുരം :- KSRTC യിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ. സൗജന്യ യാത്ര സർക്കാർ പോളിസിയാണ്. അതിനുള്ള പണം ബജറ്റിൽ മാറ്റിവയ്ക്കും. കെ എസ് ആർ ടി സിക്ക് മേൽ സൗജന്യ യാത്രയുടെ ബാധ്യത കെട്ടിവയ്ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഇറക്കിയതിന് പിന്നാലെ സാമ്പത്തിക പ്രതിന്ധി മറികടക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി പൊതു സ്ഥാപനങ്ങളെ സ്വയം പര്യാപ്‌തമാക്കും. കേന്ദ്ര ഫണ്ടിന്റെ കാര്യത്തിൽ കഴിഞ്ഞ സർക്കാർ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയല്ല. ഇടതുപക്ഷം പറയുന്ന ക്ലീഷേകൾ വച്ച് കണക്ക് തള്ളാനാവില്ല. കെ എസ് ആർ ടി സിയിൽ ഇത് പോലെ നഷ്‌ടം ഉണ്ടായിട്ടില്ല. ഷെഡ്യൂളും ജീവനക്കാരും കുറഞ്ഞു. എന്നിട്ടും ബാധ്യത കുറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് പെൻഷൻ പ്രായം കൂട്ടുന്ന കാര്യത്തിൽ ജീവനക്കാരുമായി ചർച്ച നടത്തുമെന്നും ധവളപത്രം ഇറക്കിയതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിവരിച്ചു. സേവനം മാത്രമല്ല, സ്വയം പങ്കാളിത്തം അനുവദിക്കുന്നത് നയപരമായ വിഷയമാണ്. വിവിധ മേഖലകളിൽ സ്വകാര്യ നിക്ഷേപം സ്വാഗതം ചെയ്യുന്നുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. നികുതി പണം തെറ്റായി വിനിയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ < സുതാര്യത വേണമെന്നതാണ് പുതിയ സർക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാലഹരണപ്പെട്ട രീതികൾ ആണ് പിന്തുടരുന്നതെന്നും ഇതിൽ മാറ്റം വരുമെന്നും സതീശൻ കൂട്ടിച്ചേർത്തു. സപ്ലൈക്കോ - ബെവ്കോ ലയനം ഇല്ലെന്ന് പറഞ്ഞ സതീശൻ, സപ്ലൈക്കോയെ സ്വയം പര്യാപ്തമാക്കുമെന്നും പ്രഖ്യാപിച്ചു.
ധവളപത്രം ഉമ്മാക്കിയല്ലെന്നും എൽ ഡി എഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടിയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ധവളപത്രമെന്ന് ഉമ്മാക്കി കാണിച്ച് വിരട്ടേണ്ടെന്ന പിണറായി വിജയന്റെ പരാമർശത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മെയിൽ ട്രഷറിയിൽ 5000 കോടി ഉണ്ടായിരുന്നുവെന്ന ഇടത് പ്രചാരണം ശരിയല്ലെന്നും മെയ് 16 ന് ട്രഷറിയിൽ ഉണ്ടായിരുന്നത് 2000 കോടി മാത്രമാണെന്നും സതീശൻ പറഞ്ഞു. സാമ്പത്തികാവസ്ഥയ്ക്ക് മാറ്റം വേണം. കേരളം വളരെ മോശം അവസ്ഥയിലാണെന്നും സതീശൻ K പറഞ്ഞു. കിഫ്ബി കൊണ്ടുവന്നപ്പോൾ എതിർത്തയാളാണ് ഞാൻ. കിഫ്ബി വായ്‌പ പലിശ നിരക്ക് കേട്ടാൽ തല കറങ്ങും. സംസ്ഥാനത്തിൻ്റെ ഗ്യാരൻ്റിയിലാണ് വായ്പ. കിഫ്ബി കടം ഞങ്ങളുടെ തലയിലാണ് വന്നത്. കിഎഫ്ബി ഒരു പ്രത്യേക സാമ്രാജ്യമായിരുന്നു. ധന വകുപ്പുമായി ബന്ധം ഉണ്ടായിരുന്നില്ല. ജി.സുധാകരൻ കിഫ്ബി കുറവുകൾ മനസ്സിലാക്കിയ ആളാണെന്നും അദ്ദേഹം പറഞ്ഞു.
