ദില്ലി :- നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ ജനറൽ അറിയിച്ചു. പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും ഇത്തരം പ്രചരണങ്ങൾ തികച്ചും വ്യാജമാണെന്നും എൻടിഎ വ്യക്തമാക്കി. വിദ്യാർഥികൾ ആശങ്കപ്പെടാതെ പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
സമൂഹ മാധ്യമങ്ങളായ ടെലിഗ്രാം, യൂട്യൂബ് എന്നിവ വഴി ചോദ്യപേപ്പർ ലഭിക്കുമെന്ന തരത്തിൽ വ്യാജ ചാറ്റുകളും എഡിറ്റ് ചെയ്ത വീഡിയോകളും നിർമ്മിച്ച് ചില തട്ടിപ്പുസംഘങ്ങൾ രംഗത്തുണ്ടെന്ന് എൻടിഎ ചൂണ്ടിക്കാട്ടി. ഇത്തരം സംഘങ്ങൾ വിദ്യാർഥികളിൽ നിന്ന് പണം തട്ടാൻ ശ്രമിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിദ്യാർഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങൾ പൂർണ്ണമായും തള്ളിക്കളയണമെന്ന് ഡിജി ആവശ്യപ്പെട്ടു.
പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി എല്ലാവിധ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളിൽ ആരും വീഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷയുമായി ബന്ധപ്പെട്ട തിരിമറികൾ തടയാൻ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എൻടിഎ അറിയിച്ചു. ഔദ്യോഗിക വിവരങ്ങൾക്ക് വിദ്യാർഥികൾ എൻടിഎ വെബ്സൈറ്റ് മാത്രം ആശ്രയിക്കണം.
