ഡൽഹി :- ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നു. കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ ശക്തമായി വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. ഹരിയാന, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്‌മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരും. ഉത്തർപ്രദേശിൽ സംസ്ഥാനത്ത് മഴ. കനക്കുന്ന സാഹചര്യത്തിൽ ഭരണകൂടം അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണടിച്ചിലിലും ഉത്തരാഖണ്ഡിൽ ദേശീയ-സംസ്ഥാന പാതകൾ ഉൾപ്പെടെ 118 റോഡുകൾ അടച്ചു. ബദരീനാഥ്, ഗംഗോത്രി, യമുനോത്രി പാതകളിലെ ഗതാഗതം പലയിടത്തായി തടസ്സപ്പെട്ടു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ പെയ്യുന്നതിനെ തുടർന്ന് ത്രിപുരയിലെ ഉനാകോട്ടി, ധലൈ, ഖോവായ് ജില്ലകളിൽ പ്രളയം രൂക്ഷമായി. 11,000-ത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നാലായിരത്തിലധികം വീടുകൾക്ക് ഭാഗികമായോ പൂർണ്ണമായോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവരോടും തീർത്ഥാടനത്തിന് പുറപ്പെടുന്നവരോടും ജാഗ്രത പാലിക്കാനും പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
