ശബരിമല :- ഐശ്വര്യത്തിനും കാർഷിക സമൃദ്ധിക്കു അയ്യപ്പ സ്വാമിക്കു നെൽക്കതിരുകൾ പൂജിക്കുന്ന നിറപുത്തരി ആഗസ്ത് 3ന് നടക്കും. ക്ഷേത്രനട 2 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ദർശനത്തിനുള്ള വെർച്വൽക്യു ബുക്കിങ് തുടങ്ങി. ആഗസ്ത് 3ന് രാവിലെ 5.40നും 6.20നും മധ്യേയുള്ള മുഹൂർത്തത്തിലാണു നിറപുത്തരി ചടങ്ങുകൾ. തന്ത്രിമാരുടെ കാർമികത്വത്തിൽ നെൽക്കതിരുകൾ ആദ്യം കിഴക്കേ മണ്ഡപത്തിൽ പൂജിക്കും. പിന്നീട് ശ്രീകോവിലിൽ കൊണ്ടുപോയി അയ്യപ്പ വിഗ്രഹത്തിനു മുൻപിൽ പൂജിച്ച് ചൈതന്യം നിറയ്ക്കും. അതിനു ശേഷം തന്ത്രിയും മേൽശാന്തിയും നെൽക്കതിരുകൾ തീർഥാടകർക്കു പ്രസാദമായി നൽകും.
കൊല്ലങ്കോട് (പാലക്കാട്), അച്ചൻകോവിൽ, ഇടയാറന്മുള എന്നിവിടങ്ങളിൽ നിന്നാണു നിറ പുത്തരിക്കായി ഇത്തവണ പ്രധാനമായും നെൽക്കതിരുകൾ എത്തിക്കുന്നത്. ഇതിനു പുറമേ തീർഥാടകരും നെൽക്കതിരുകൾ കൊണ്ടു വരുന്നുണ്ട്. എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള കറ്റകൾ ഓഗസ്റ്റ് 2ന് നട തുറന്ന ശേഷം ഭക്തർ അയ്യപ്പനു സമർപ്പിക്കും. നിറപുത്തരി പൂജയ്ക്കു ശേഷം ആഗസ്ത് 3ന് രാത്രി 10ന് നട അടയ്ക്കും. തീർഥാടകർ മുൻകൂട്ടി വെർച്വൽ ക്യൂ പാസ് എടുക്കണ മെന്നു ദേവസ്വം ബോർഡും പൊലീസും അറിയിച്ചിട്ടുണ്ട്. കെഎ സ്ആർടിസി ചെങ്ങന്നൂർ, പത്തനംതിട്ട, കുമളി എന്നിവിടങ്ങളിൽ നിന്നു സ്പെഷൽ സർവീസും പമ്പ-നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസും ക്രമീകരിച്ചിട്ടുണ്ട്.
