കാസർഗോഡ് :- കാസർകോട്: കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസ്സുകാരൻ മരിച്ച സംഭവത്തിൽ പരാതിയുമയി കുടുംബം. ബേഡകം സ്വദേശിയായ അഷ്റഫ് സഖാഫിയുടെ മകൻ ഇയാസ് (9) ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ഇന്ന് രാവിലെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. പൊക്കിൾ ഭാഗത്തെ അസുഖത്തിന് ചികിത്സ നൽകുന്നതിനായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. ശസ്ത്രക്രിയയ്ക്കായി കുട്ടിക്ക് അരയ്ക്ക് താഴെ ലോക്കൽ അനസ്തേഷ്യ നൽകിയ ശേഷമാണ് നടപടികൾ ആരംഭിച്ചത്.
എന്നാൽ ശസ്ത്രക്രിയയ്ക്കിടെയാണ് കുട്ടിയുടെ ആരോഗ്യനില വഷളാകുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ കുടുംബം ഗുരുതര ആരോപണവുമായി രംഗത്തെത്തി. കുട്ടി മരിച്ചതിന് ശേഷമാണ് ആശുപത്രി അധികൃതർ വിവരം അറിയിച്ചതെന്നും, ശസ്ത്രക്രിയയ്ക്കിടെ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും പിതാവ് അഷ്റഫ്
ആരോപിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ആശുപത്രി അധികൃതരിൽ നിന്ന് സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആരോഗ്യ വകുപ്പിന്റെ അന്വേഷണവും പൂർത്തിയായ ശേഷമേ വ്യക്തമാകൂ. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുമോയെന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
