പാലക്കാട് :- നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധി ബുധനാഴ്ച. കൊലക്കുറ്റം തെളിഞ്ഞെന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. 'എന്തെങ്കിലും പറയാനുണ്ടോ' എന്ന കോടതിയുടെ ചോദ്യത്തിന് 'തന്നെ തൂക്കിക്കൊന്നോളൂ' എന്ന് ചെന്താമര പറഞ്ഞു. കൊലകുറ്റം തെളിഞ്ഞ സാഹചര്യത്തിലായിരുന്നു കോടതിയുടെ ചോദ്യം. പ്രതിക്ക് മാനസിക പ്രശ്നമില്ലെന്ന് സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ട് നൽകി.
പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത് 2025 ജനുവരി 27 നാണ്. 2026 ഫെബ്രുവരി 23 ന് ഇരട്ടകൊലയിലുള്ള വിചാരണ ആരംഭിച്ചു. 81 സാക്ഷികളിൽ 46 പേരുടെ മൊഴികൾ കോടതി പ്രതിക്ക് വായിച്ചുകേൾപ്പിച്ചു. എല്ലാ ആരോപണങ്ങളും ചെന്താമര നിഷേധിച്ചു. കേസിൽ പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി കഴിഞ്ഞയാഴ്ചയോടെ തന്നെ അന്തിമ വാദങ്ങൾ പൂർത്തിയാക്കി.
