ദില്ലി :- വിദ്യാർത്ഥികളെ അണിനിരത്തി നടത്തിയ സമരം 35-ാം ദിവസം ലക്ഷ്യം കണ്ടതോടെ സമരവേദിയായ ജന്തർ മന്തർ ഒഴിഞ്ഞ് 'പാറ്റകൾ'. നീറ്റ് പരീക്ഷാ ക്രമക്കേടിൽ കോക്‌റോച്ച് ജനത പാർട്ടി (സിജെപി) യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്നുള്ള ആഘോഷാരവങ്ങൾ അർധരാത്രി വരെ നീണ്ട ശേഷമാണ് പ്രതിഷേധക്കാർ സമരഭൂമിയിൽനിന്ന് മടങ്ങിയത്. ഞായറാഴ്ച രാവിലെ പ്രതിഷേധക്കാരുടെ കൂട്ടമില്ല, സമരാഹ്വാനങ്ങൾ മുഴങ്ങിയ സ്റ്റേജില്ല, ജന്തർ മന്തർ ശാന്തം.
ശനിയാഴ്ച അർധരാത്രി വരെ നീണ്ട ആഘോഷങ്ങൾക്ക് ശേഷമാണ് പ്രതിഷേധക്കാർ ജന്തർ മന്തർ വിട്ടത്. മെട്രോ സ്റ്റേഷനുകളുടെ മുന്നിലടക്കം ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾ അരങ്ങേറി. പ്രതിഷേധക്കാർ ജന്തർ മന്തർ വിട്ടുതുടങ്ങിയതിന് പിന്നാലെ ആണ് സ്റ്റേജ് പൊളിച്ചുനീക്കിയത്. ഞായറാഴ്ച രാവിലെ കോൺഗ്രസ് സേവാദളിന്റെ നേതൃത്വത്തിന്റെ ജന്തർ മന്തർ വൃത്തിയാക്കുകയാണ്. മലയാളികടക്കമുള്ള സേവാ ദളിന്റെ അംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
കോൺഗ്രസ് സേവാ ദളിൻ്റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ കഴിഞ്ഞ ആറുദിവസമായി ഭക്ഷണവും മെഡിക്കൽ കിറ്റും മറ്റും എത്തിച്ചു നൽകിയിരുന്നുവെന്ന് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കോഴിക്കോട് സ്വദേശിയും കോൺഗ്രസ് സേവാ ദളിന്റെ കർണാടക ഇൻചാർജുമായ വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ജന്തർ മന്തർ മലിനമാക്കാതെ നല്ലരീതിയിൽ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തിട്ടാണ് കുട്ടികൾ മടങ്ങിയത്.
കക്ഷിരാഷ്ട്രീയത്തിന് അധീതമായി ജെൻ സി കുട്ടികൾ നേതൃത്വത്തിൽ നടന്ന നല്ല സന്ദേശമാണിത്. വിദ്യാർത്ഥികളുടെ സമരവിജയം കോൺഗ്രസിനും വലിയ ഊർജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരവിജയത്തിന് ശേഷം സിജെപി പ്രവർത്തകരും ജന്തർ മന്തർ വൃത്തിയാക്കാൻ ഇറങ്ങിയിരുന്നു. ശുചീകരണം തങ്ങളുടെ കടമാണെന്ന് വ്യക്തമാക്കിയാണ് സിജെപി വളണ്ടിയർമാർ സമരവേദി വൃത്തിയാക്കിയത്. അതേസമയം ജന്തർ മന്തറിൽ ദില്ലി പൊലീസിന്റെ കാവൽ തുടരുന്നുണ്ട്. പ്രതിഷേധക്കാരെ പ്രതിരോധിക്കാനായി സ്ഥാപിച്ച ബാരിക്കേഡുകളും ജന്തർ മന്തറിൽനിന്ന് മാറ്റിയിട്ടില്ല.
