ടെഹ്റാൻ :- തുടർച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനിൽ അമേരിക്കയുടെ കനത്ത വ്യോമാക്രമണം. ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള പവർ സബ്സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏതെങ്കിലും കപ്പലിന് നേരെ ആക്രമണം നടത്തിയാൽ, പകരം ഇറാൻ്റെ പാലങ്ങളോ വൈദ്യുതി നിലയങ്ങളോ തകർക്കുമെന്ന് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. ഇറാന്റെ നയം 'കണ്ണിന് കണ്ണ്' എന്നതാണെന്നും അടിസ്ഥാന സൗകര്യങ്ങൾ തകർത്താൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ പന്ത്രണ്ടാം റൗണ്ട് ആക്രമണത്തിൽ തെക്കൻ ഇറാനിൽ ഇറാഖ് അതിർത്തിയായ ശലാംഷേയിൽ ഉഗ്ര സ്ഫോടനമാണ് ഉണ്ടായത്. ഇറാൻ - ഇറാഖ് അതിർത്തിയിൽ രണ്ട് പേര് മരിച്ചെന്നും 11 പേർക്ക് പരിക്കേറ്റതായുമാണ് ഇറാൻ വിശദമാക്കിയിട്ടുള്ളത്. ഹോർമുസിൽ മൂന്ന് കപ്പലുകൾ മുന്നറിയിപ്പ് മറികടന്ന് പോകാൻ ശ്രമിച്ചെന്നാണ് ഇറാൻ വിശദമാക്കുന്നത്. ഒരു കപ്പലിൽ സ്ഫോടനം ഉണ്ടായെന്നും, 5 ബാക്കി ഉള്ളവർ പിൻവാങ്ങി എന്നും ഇറാൻ കൂട്ടിച്ചേർത്തു.
അമേരിക്കയുടെ ആക്രമണങ്ങൾക്ക് പിന്നാലെ ജോർദാനിലേക്ക് ഇറാൻ ആക്രമണം തുടങ്ങി. ഇതിനിടെ ബാബ് അൽ മന്ദബിൽ ഉപരോധം മറികടക്കാൻ ശ്രമിച്ച രണ്ട് സൗദി കപ്പലുകളെ ആക്രമിച്ചെന്ന് ഹൂത്തികൾ അവകാശപ്പെട്ടു. എൻസെലിയ, ലൈല എന്ന് പേരുള്ള കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഞങ്ങൾക്ക് ഇല്ലെങ്കിൽ ആർക്കും ഒന്നും ഉണ്ടാകില്ലെന്ന് മേഖലയിലെ രാജ്യങ്ങൾക്ക് ഇറാന്റെ അന്ത്യശാസനം നൽകിയിട്ടുള്ളത്. ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിയുന്നില്ലെങ്കിൽ ആർക്കും വിൽക്കാൻ കഴിയില്ല.അടിസ്ഥാന സൗകര്യങ്ങക്ക് നേരെ ആക്രമണം ഉണ്ടായാൽ തിരിച്ചടി മേഖലയിലെ രാജ്യങ്ങളിൽ ആയിരിക്കുമെന്നും മേഖലയിലെ രാജ്യങ്ങൾ ഇരുട്ടിലാകും എന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
