വിജ്ഞാനവും ചോദ്യങ്ങളുമായി ജില്ലാ ഭരണകൂടത്തിന്റെ 'കളം': വിദ്യാർത്ഥി സംവാദത്തിന് ആവേശകരമായ തുടക്കം

 


കണ്ണൂർ:-"നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുംഅധ്യാപകരും മാതാപിതാക്കളുംമറ്റുള്ളവരും ഉത്തരം തന്നിട്ടുണ്ടോ" ജില്ലാ കലക്ടർ പി. വിഷ്ണുരാജിന്റെ ചോദ്യത്തിന് വിദ്യാർഥികൾ ഒന്നടങ്കം മറുപടി പറഞ്ഞു, "ഇല്ല". "എന്നിട്ടും നിങ്ങൾ ചോദ്യം ചോദിക്കുന്നത് നിർത്തിയോ" എന്ന കലക്ടറുടെ അടുത്ത ചോദ്യത്തിനും വിദ്യാർഥികൾക്ക് ചിന്തിക്കാൻ സമയം വേണ്ടിയിരുന്നില്ല; "ഇല്ല" എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. 

"അതാണ്. ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പൂർണമായി കിട്ടിയില്ലെങ്കിലും നമ്മൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു. ആ ചോദ്യങ്ങൾക്ക് പിന്നിലെ അറിയാനുള്ള ത്വരയാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്," ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയിലെ സ്കൂൾ വിദ്യാർഥികളുമായിജില്ലാ ഭരണകൂടം ആഴ്ചതോറും സംവദിക്കുന്നപരിപാടിയായ 'കള'ത്തിന്റെ നാലാം എഡിഷനിൽ തളിപ്പറമ്പ് സർ സയ്യിദ് ഹൈസ്കൂൾ, മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലെ 40 ഓളം വരുന്ന വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു ജില്ലാ കളക്ടർ. 

അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ട വിചാരണ നടത്തിമരണത്തിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് മമ്പറം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി വൈഗ കളത്തിൽ ഉന്നയിച്ച ചോദ്യം സംവാദത്തെ ആൾക്കൂട്ട വിചാരണ വ്യാപകമായ സൈബർ ഇടത്തിൽ കൊണ്ടെത്തിച്ചു. സൈബറിടത്തിൽ ഒരേ സമയം അറിവുകളും അപകടങ്ങളും ഉണ്ടെന്നു പറഞ്ഞ ജില്ലാ കളക്ടർ ശരിതെറ്റുകൾ കൂട്ടുപിണഞ്ഞു കിടക്കുന്ന ഇടങ്ങളിൽ ഒരോ വിദ്യാർത്ഥിയും സ്വയം സത്യാന്വേഷി ആകേണ്ടതുണ്ടെന്ന് ഓർമിപ്പിച്ചു. 

"നിങ്ങൾ വായിക്കുമ്പോൾ വെറുതെ വായിച്ചുപോകുന്നതിന് പകരം വായന എന്ന മൂല്യത്തിന്റെ വർധന കൂടി ഉണ്ടാക്കണം. ജൂലൈ 29 അന്താരാഷ്ട്ര കടുവ ദിനമാണ്. കാട്ടിലെ ഏറ്റവും ഗാംഭീര്യമുള്ളകടുവയെ നാം സംരക്ഷിക്കുമ്പോൾ മൊത്തം കാടിനെ തന്നെയാണ് സംരക്ഷിക്കുന്നത്. നാടിന്റെ  ഭാവി നിർണയിക്കുന്നവരാണ് ഓരോ വിദ്യാർത്ഥിയും. കടുവയെ പോലെ നിങ്ങളുടെ വീര്യവും ഗാംഭീര്യവും അനീതിക്കെതിരെയുള്ള പ്രവർത്തനമാകണം," ജില്ലാ കളക്ടർ പി വിഷ്ണുരാജ് പറഞ്ഞു. 

പരീക്ഷ പേടിസ്വപ്നമായ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകേണ്ടതിന്റെ ആവശ്യകതയും മയക്കുമരുന്ന് കേസിൽ അധ്യാപകർ പോലും ഉൾപ്പെടുന്നതും പോക്സോ നിയമത്തെകുറിച്ചുമെല്ലാം വിദ്യാർത്ഥികൾ തങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും പങ്കുവെച്ചു. വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ  കഥപറച്ചിൽ സെഷൻ ലോകം കണ്ട മഹദ് വ്യക്തികൾ അവരുടെ വിദ്യാർത്ഥി കാലത്ത് വിവേചനങ്ങളെ എതിർത്തു തോൽപ്പിച്ചും സ്വപ്രയത്നത്തിലൂടെയും രാഷ്ട്രശിൽപ്പികൾ വരെ ആയി മാറിയ ത്രസിപ്പിക്കുന്ന ജീവിതകാഴ്ച്ചകൾ പകർന്നു നൽകി. പ്രശ്നങ്ങൾ നേരിട്ടാൽ കുട്ടികൾ ബന്ധപ്പെടേണ്ട ചൈൽഡ് ലൈൻ നമ്പർ (1098), കേരള എമർജൻസി ഹെല്പ്ലൈൻ (112) എന്നിവയെക്കുറിച്ചും അറിവ് പകർന്നു. 

ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കളം പരിപാടിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും അസിസ്റ്റന്റ് കളക്ടർ സ്വാതി. എസ്സംസാരിച്ചു. വിദ്യാർത്ഥികളായ പുണ്യ സുരേഷ്, മുഹമ്മദ് ഹനാൻ, പാർവതി, തമന്ന ഫർഹത്ത് എന്നിവർ ചോദ്യങ്ങൾ ചോദിച്ചു. വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ട വിഷയങ്ങൾ പരിഹാരത്തിനായി പോസ്റ്റ് കാർഡിൽ എഴുതി ജില്ലാ കളക്ടർക്ക് നൽകി. 

തിരിച്ചു കളക്ടറുടെ വക ഓരോ വിദ്യാർത്ഥിക്കും സ്നേഹാശംസകൾ കുറിച്ച ആശംസ കാർഡ് ഉപഹാരമായി നൽകി. ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പദ്ധതിയിലെ (ഡി.സി.ഐ.പി) ഇന്റേണുകൾ പരിപാടി ഏകോപിപ്പിച്ചു.

Previous Post Next Post