തിരുവനന്തപുരം :- ഓണാഘോഷങ്ങളുടെ തിരക്കിൽ പകർച്ചവ്യാധികൾക്കെതിരായ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ലോക കൊതുകു ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് എസ്.എഫ്.എസ് പാരിഷ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. രോഗങ്ങളുടെ യഥാർത്ഥ കണക്കുകൾ മറച്ചു വെക്കരുതെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരുമിച്ച് ചേർന്നുള്ള പ്രവർത്തനമാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം സ്കൂളുകളിലും ഓഫീസുകളിലും വീടുകളിലും കൊതുകു നിർമാർജ്ജനത്തിനുള്ള ഡ്രൈഡേ ഊർജിതമായി ആചരിക്കപ്പെട്ടതിനാൽ കൊതുകുജന്യ രോഗങ്ങളെ നിയന്ത്രിക്കാനായിട്ടുണ്ട്. അടുത്ത ഘട്ടമായി ആരോഗ്യപ്രവർത്തകരെയും തദ്ദേശസ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് വീടുകളിലെത്തിയുള്ള ബോധവത്കരണം സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിനു മുന്നോടിയായി നെട്ടയം ശ്രീ ശാരദാ കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബും ഹെൽത്ത് പ്ലേയും അവതരിപ്പിച്ചു.
ചടങ്ങിൽ ആരോഗ്യകേരളം സംസ്ഥാന പ്രോഗ്രാം മാനേജർ അനു.എസ്. നായർ ഐ.എ. എസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ വി.മീനാക്ഷി, അഡീഷണൽ ഡയറക്ടർമാരായ ഡോ. റീത്ത കെ.പി, ഡോ. ഉണ്ണികൃഷ്‌ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സതീഷ് കെ. എൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർണോൾഡ് ദീപക്, സ്റ്റേറ്റ് മാസ്സ് ആൻഡ് എഡ്യൂക്കേഷൻ മീഡിയാ ഓഫീസർ ഡോമി ജോൺ, അസിസ്റ്റന്റ് ഡയറക്ടർ ഷെർളി വർദ്ധനൻ, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശ്രീഹരി, നഗര ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രോഹൻ രാജു എന്നിവർ സംസാരിച്ചു. ബോധവത്കരണ സെമിനാറിന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സന്ധ്യ, ജില്ലാ മലേറിയ ഓഫീസർ രാജശേഖരൻ എന്നിവർ നേതൃത്വം നൽകി.
