സംഘർഷം: പാമ്പുരുത്തിയിൽ ജാഗ്രതയോടെ പോലീസ് സംഘം
നാറാത്ത്: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ പാമ്പുരുത്തിയിലുണ്ടായ രാഷ്ട്രീയ സംഘർഷത്തെത്തുടർന്ന് പ്രദേശത്ത് ജാഗ്രത വർധിപ്പിച്ച് മയ്യിൽ പോലീസ്. കഴിഞ്ഞദിവസം മുസ്‌ലിം ലീഗ്, സി.പി.എം. പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പത്തോളംപേർക്ക് പരിക്കേറ്റിരുന്നു. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായിരുന്ന പാമ്പുരുത്തിയിൽ അടുത്തിടെ ഒട്ടേറെപ്പേർ ലീഗ് ബന്ധം വിട്ട് സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് തളിപ്പറമ്പ് മണ്ഡലം സ.പി.എം. സ്ഥാനാർഥി എം.വി.ഗോവിന്ദന് പാമ്പുരുത്തിയിൽ സ്വീകരണം നൽകിയതിനുശേഷമാണ് സംഘർഷണ്ടായതെന്നാണ് സി.പി.എം. നേതൃത്വം പറയുന്നത്. എന്നാൽ, യു.ഡി.എഫ്. സ്ഥാനാർഥിയുടെ പ്രചാരണബോർഡുകൾ വ്യാപകമായി നശിപ്പിച്ചതിന് മയ്യിൽ പോലീസിൽ നൽകിയ പരാതിയാണ് സി.പി.എം. പ്രവർത്തകർ ലീഗ് പ്രവർത്തകർക്കുനേരേ സംഘർഷം അഴിച്ചുവിട്ടതിന് കാരണമെന്ന് ലീഗും ആരോപിക്കുന്നുണ്ട്. കഴിഞ്ഞ എല്ലാ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇവിടെ നടന്ന കള്ളവോട്ടിനെത്തുടർന്ന് റീ പോളിങ് നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പാമ്പുരുത്തി സംഘർഷാവസ്ഥയിലായിരുന്നു. ഇതിനെത്തുടർന്നാണ് മയ്യിൽ പോലീസിന്റെ നേതൃത്വത്തിൽ കനത്ത പട്രോളിങ് ഇവിടെ നടപ്പാക്കിയത്.