ഒമിക്രോൺ കൂടുന്നു; ചടങ്ങിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനം

 

തിരുവനന്തപുരം:- ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിലാണെങ്കിൽ 75 പേർ, തുറസ്സായ സ്ഥലങ്ങളിൽ 150 പേർ എന്നിങ്ങനെ പരിമിതപ്പെടുത്താനാണ് തീരുമാനം.

എല്ലാ രാജ്യങ്ങളില്‍നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന വിമാനത്താവളങ്ങളിൽ  ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.


ഒമിക്രോൺ കേസുകളിൽ വർധ‌നയുണ്ടായിട്ടുണ്ട്. നിലവിൽ കേരളത്തിൽ 181 ഒമിക്രോൺ ബാധിതരാണ് ഉള്ളത്. സംസ്‌ഥാനത്ത് 80 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സീൻ നൽകി. 15.43 ലക്ഷം കുട്ടികളാണ് വാക്‌സീൻ ലഭിക്കാൻ അർഹരായിട്ടുള്ളവർ. ഇതിൽ 2 ശതമാനം കുട്ടികൾക്ക് നൽകി.

നിലവിൽ വാക്‌സീൻ സ്റ്റോക്ക് പര്യാപ്തമാണ്. കുട്ടികൾക്ക് വാക്‌സീൻ നൽകാനാവശ്യമായ നടപടികൾ പുരോഗമിക്കുന്നു. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വീടുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവർക്കുള്ള ചികിത്സാ പ്രോട്ടോക്കോൾ  ആരോഗ്യവകുപ്പ് പുറത്തിറക്കും.

Previous Post Next Post