കണ്ണൂർ:-സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുക്കളുടെ അതിവ്യാപനം തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് വ്യാജ മദ്യ നിർമ്മാണവും വിതരണവും മദ്യക്കടത്തും തടയാൻ രൂപീകരിച്ച ജില്ലാതല ജനകീയ കമ്മിറ്റി തീരുമാനിച്ചു. ഓണത്തിന് മുന്നോടിയായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളിലെ ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് കെ വി സുമേഷ് എംഎല്‍എ നിര്‍ദേശിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ ഓട്ടോറിക്ഷകള്‍ വഴി മദ്യം കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായും നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വസ്തുക്കളുടെ ഉറവിടം കണ്ടെത്തി കര്‍ശന നടപടിയെടുക്കണമെന്നും യുവാക്കളില്‍ അവബോധം വര്‍ധിപ്പിക്കണമെന്നും രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ പറഞ്ഞു. ജാഗ്രത സമിതികളില്‍ യുവജന സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്താനും പ്രവര്‍ത്തനം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. എക്‌സൈസ്, പൊലീസ് വകുപ്പുകളുമായി ചേര്‍ന്ന് നടപടി കര്‍ശനമാക്കുമെന്ന് യോഗത്തില്‍ അധ്യക്ഷ വഹിച്ച ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഓണാഘോഷത്തിനു മുന്നോടിയായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങിയതായും 04972706698 എന്ന നമ്പറില്‍ പരാതികള്‍ അറിയിക്കാമെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അഗസ്റ്റിന്‍ ജോസഫ് അറിയിച്ചു. തളിപ്പറമ്പ്, ഇരിട്ടി, കൂത്തുപറമ്പ് സര്‍ക്കിള്‍ പരിധിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും പ്രവര്‍ത്തനമാരംഭിച്ചു. കൂടാതെ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളും കോളനികളും കേന്ദ്രീകരിച്ച് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനകള്‍ നടക്കുന്നുണ്ട്. എല്ലാ റേഞ്ച് ഓഫീസുകളിലും രണ്ട് പേര്‍ ഉള്‍പ്പെട്ട ഇന്റലിജന്‍സ് ടീമും പ്രവര്‍ത്തിക്കുന്നു. കര്‍ണാടക, മാഹി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ചെക്ക് പോസ്റ്റുകളില്‍ സംയുക്ത പരിശോധന നടത്തുന്നു. വിമുക്തി മിഷന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകളും വാര്‍ഡ്തല യോഗങ്ങളും നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 18 വരെ 1267 റെയ്ഡുകളാണ് നടന്നത്. പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട 409 കേസുകളെടുത്തു. ഇക്കാലയളവില്‍ 0.16 ഗ്രാം എംഡിഎംഎ, 3. 828 കി.ഗ്രാം കഞ്ചാവ്, 0.368 ഗ്രാം ബ്രൗണ്‍ഷുഗര്‍, 183.45 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും 3415 ലിറ്റര്‍ വാഷ്, 769.65 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 59 ലിറ്റര്‍ ചാരായം തുടങ്ങിയവ പിടിച്ചെടുത്തതായി എക്‌സൈസ് വകുപ്പ് അറിയിച്ചു.