കണ്ണൂർ :- 39 മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രം പടിഞ്ഞാറെ നടയിൽ പ്രത്യേകം തയ്യാറാക്കുന്ന ദ്വാരകാപുരി ഒരുങ്ങി. ഇതിന്റെ ഭാഗമായി രഥയാത്ര നാളെ നവംബർ 28 ചൊവ്വാഴ്ച ആരംഭിക്കും. നവംബർ 28ന് ഗുരുവായൂരിൽ നിന്ന് ആരംഭിച്ച് എല്ലാ ക്ഷേത്രങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങികൊണ്ട് ചിറക്കൽ പുഴാതി ശ്രീ സോമേശ്വരി ക്ഷേത്രം പടിഞ്ഞാറെ നടയിൽ ഒരുക്കിയ ദ്വാരകപുരിയിൽ ഡിസംബർ മാസം 3-ാം തീയ്യതിയിൽ രഥയാത്ര എത്തിച്ചേരും.
ഡിസംബർ 3 മുതൽ 14 വരെയാണ് ശ്രീമദ് ഭാഗവത മഹാസത്രം. സൂര്യകാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഡിസംബർ 3 ന് പുലർച്ചെ യജ്ഞശാലയിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. ഉച്ച കഴിഞ്ഞ് ദ്വാരകാപുരിയിൽവിഗ്രഹപ്രതിഷ്ഠ, തൃക്കൊടിയേറ്റ് എന്നിവ നടക്കും. തുടർന്ന് സത്ര സമാരംഭ സഭ. എല്ലാ ദിവസവും രാവിലെ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങ് തുടങ്ങുക. രാത്രി എട്ടിന് വിവിധ ദിവസങ്ങളിൽ പ്രശസ്തരുടെ സംഗീത കച്ചേരി, നൃത്ത പരിപാടി, കഥകളി എന്നിവയും ഒരുക്കുന്നുണ്ട്.
ഡിസംബർ നാലിന് രാത്രി എട്ടിന് കണ്ണൂർ കുവലയം അവതരിപ്പിക്കുന്ന കഥകളി കുചേലവൃത്തം. ഡിസംബർ അഞ്ചിന് രാത്രി എട്ടിന് കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാർ കൂത്ത്, ഡിസംബർ ആറിന് രാത്രി എട്ടിന് എടയാർ ബ്രദേഴ്സിന്റെ ഭജഗോവിന്ദം സംഗീതകച്ചേരി, ഏഴിന് രാത്രി എട്ടിന് സോപാന രത്ന കലാചാര്യ പയ്യന്നൂർ കൃഷ്ണമണി മാരാരുടെ സോപാന സംഗീതം, ഒമ്പതിന് രാത്രി എട്ടിന് കർണാട്ടിക് വയലിനിസ്റ്റ് ആലങ്കോട് ഗോകുൽ വി.എസ്സിന്റെ വയലിൻ കച്ചേരി
എട്ടിന് രാത്രി ഒമ്പതിന്പ്രശസ്ത നർത്തകി ഗായത്രി പ്രഭാകരൻ ബംഗ്ളുരുവിന്റെ കൃഷ്ണ വൈഭവം മോഹിനിയാട്ടം, പത്തിന് രാത്രി എട്ടിന് പ്രശസ്ത സംഗീതജ്ഞരായ കൈതപ്രം ദാമോദരൻ നമ്പൂതിരിയും കാഞ്ഞങ്ങാട് രാമചന്ദ്രനും ചേർന്ന് ഒരുക്കുന്ന ദാമോദരഗീതം - നാദലയം. 11 ന് രാത്രി എട്ടിന്ചിറക്കൽ ഗോപീകൃഷ്ണന്റെ സംഗീത കച്ചേരി, 12 ന് രാത്രി എട്ടിന് സിനിമ പിന്നണി ഗായിക ഗായത്രി ഒരുക്കുന്ന ഗസൽ ഭക്തി ഗാനങ്ങൾ, 13 ന് രാത്രി എട്ടിന് സംഗീതശില്പം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും മതിൽ കെട്ടും മഞ്ജുളാലും ഒക്കെ പശ്ചാത്തലമാക്കിയാണ് സത്രംയജ്ഞ മണ്ഡപം. ഒരു മാസം മുമ്പ് ആരംഭിച്ച യജ്ഞശാലയുടെയും ശ്രീകോവിലിന്റെയും പണി നവംബർ 30 ഓടെ പൂർത്തിയാകും. പ്രശസ്ത ശില്പികളായ ശ്രീദീപ് നാറാത്ത്, അനീഷ് കോട്ടായി, ദിനേശ് തില്ലങ്കേരി, പി.പി.രാജീവൻ പള്ളിക്കുന്ന്, സുഗുണൻ പാപ്പിനിശ്ശേരി എന്നിവരുടെ നേതൃത്വത്തിലുള്ള 21 അംഗ സംഘമാണ് ദ്വാരകാപുരി നിർമ്മിക്കുന്നത്.
5 x 2 - 3.60 മീറ്റർസമചതുരത്തിൽ ശ്രീകോവിലും സോപാനപ്പടിയും 7 x 2 = 5 മീറ്റർ ഉയരത്തിൽ ധ്വജസ്തംഭവും മുകളിൽ ഗരുഡനും. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ മാതൃകയിലാണ് യജ്ഞശാല. സോമേശ്വരി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ആൽത്തറയിൽ ഗരുഡന്റെ പ്രതിമയൊരുക്കി മഞ്ജുളാൽ പ്രതീതിയും സൃഷ്ടിക്കും. ഒപ്പം ശ്രീകൃഷ്ണലീലകളും ചിത്രീകരിക്കുന്നുണ്ട്. ഗജേന്ദ്രമോക്ഷം, വ്യാസ മുനിയും ശിഷ്യന്മാരും ഉരൾവലിച്ചോടുന്ന അമ്പാടിക്കണ്ണൻ എന്നിവ പൂർത്തിയായി. ദ്വാരകാപുരിക്കടുത്തു.തന്നെ വിപുലമായ അന്ന പ്രസാദ ഊട്ടുപുരയും ഒരുങ്ങുന്നുണ്ട്.
ശ്രീമദ് ഭാഗവതത്തിന്റെ സംസ്കൃതത്തിലുള്ള മൂല ഗ്രന്ഥം പാരായണം ശേഷ്ഠാചാര്യ സഭ, സനാതന ദർശനങ്ങളെപ്പറ്റിയുള്ള ഓരോ മണിക്കൂർ നീളുന്ന പ്രഭാഷണങ്ങൾ, നാരായണീയ പാരായണം, വിശേഷാൽ പൂജകൾ, വഴിപാടുകൾ ,തുടങ്ങിയ യജ്ഞത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ നടക്കും. 101 ഓളം ഭാഗവതപണ്ഡിതന്മാരും വിവിധ മഠങ്ങളിലെ സംന്യാസി ശ്രേഷ്ഠരും ആധ്യാത്മിക പ്രഭാഷകരുടെയും സംഗമ വേദിയായി സത്രം യജ്ഞശാല മാറും.
കൈതപ്രം ദാമോദരൻ നമ്പൂതിരി ചെയർമാനും രവീന്ദ്രനാഥ് ചേലേരി വർക്കിംഗ് ചെയർമാനും മുരളി മോഹൻ ജനറൽ കൺവീനറും വിവിധ സബ് കമ്മിറ്റികളുമുള്ള സ്വാഗത സംഘമാണ് പരിപാടിക്ക് നേതൃത്വം വഹിക്കുന്നത് .