തൃശ്ശൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവമുന്നോടിയായി എട്ടുദിവസത്തെ സഹസ്രകലശച്ചടങ്ങുകൾ ചൊവ്വാഴ്ച രാത്രി ആരംഭിക്കും. 20-ന് ബ്രഹ്മകലശാഭിഷേകത്തോടെ സമാപിക്കും. 21-ന് രാത്രി 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറും. അന്ന് രാവിലെ ആനയില്ലാശീവേലിയും ഉച്ചതിരിഞ്ഞ് മൂന്നിന് ആനയോട്ടവും നടക്കും.
സഹസ്രകലശച്ചടങ്ങുകൾ ചൊവ്വാഴ്ച രാത്രി ആചാര്യവരണത്തോടെ തുടങ്ങിയാൽ ആദ്യം മുളപൂജയാണ്. ബുധനാഴ്ച ശ്രീ കോവിലിനു മുന്നിൽ വാതിൽമാടത്തിൽ പ്രത്യേകം തയ്യാറാക്കുന്ന ഹോമകുണ്ഡങ്ങളിൽ ഹോമങ്ങൾ ആരംഭിക്കും. കലശച്ചടങ്ങുകൾ ആരംഭിക്കുന്നതോടെ ദർശനനിയന്ത്രണം തുടങ്ങും. ഭക്തർക്ക് നാലമ്പലത്തിലേക്കുള്ള പ്രവേശനം വടക്കേനടയിലൂടെ ഒരു വരി മാത്രമാക്കും. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കില്ല.