കണ്ണൂർ :- കണ്ണൂർ താവക്കരയിലെ ഷോപ്പിംഗ് കോംപ്ലക്സിൽ നടത്തിയ പരിശോധനയിൽ അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്ത നാല് സ്ഥാപനങ്ങൾക്കും ബിൽഡിംഗ് ഉടമയ്ക്കുമെതിരെ നടപടികൾ സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ്സ്ക്വാഡ് കോർപ്പറേഷന് നിർദ്ദേശം നൽകി. താവക്കര കോംപ്ലക്സ് പരിസരത്ത് അലക്ഷ്യമായി മാലിന്യം കൂട്ടിയിട്ടതായുള്ള പരാതിയെ തുടർന്നാണ് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്.
കോംപ്ലക്സിലെ സ്റ്റെയർകേസിന് സമീപം വൻതോതിൽ മാലിന്യങ്ങൾ കൂട്ടിയിട്ടത് പരിശോധിച്ചാണ് സ്ഥാപനങ്ങളുടെ പേര് വിവരം സ്ക്വാഡ് കണ്ടെത്തിയത്. ഡെക്കാൻ ട്രേഡേഴ്സ്, കാനനൂർ ബാറ്ററി ഹൗസ്, ബയോഡ്രോപ്സ് ആൻ്റ് ഗ്ലോബൽ ഫാർമസ്യൂട്ടിക്കൽസ്, ഗ്രാമസ്വരാജ് ഫൗണ്ടേഷൻ എന്നീ സ്ഥാപനങ്ങൾക്കാണ് 5000 രൂപ വീതം പിഴ ചുമത്തിയത്. കൂട്ടിയിട്ട മാലിന്യങ്ങൾ അതാത് സ്ഥാപനങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചു. തുടർനടപടികൾ സ്വീകരിക്കുന്നതിന് കണ്ണൂർ കോർപ്പറേഷന് സ്ക്വാഡ് നിർദ്ദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷെരീകുൽ അൻസാർ, കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മാരായ രേഷ്മ സുരേഷ്, ഫായിസ് ആർ. എന്നിവർ പങ്കെടുത്തു.