മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

 


കൊച്ചി: മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് (95) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) ആദ്യ തലമുറ നേതാക്കളിൽ ഒരാളായിരുന്ന എം എം ലോറന്‍സ് 1964-ൽ സിപിഐ പിളർന്നപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)ക്കൊപ്പം ചേരുകയായിരുന്നു. കൊച്ചിയിലെ തുറമുഖ, ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാവാണ് എം എം ലോറന്‍സ്. 1980-കൾ മുതൽ പാർട്ടിയിൽ പുകയുന്ന പല വിഭാഗീയ ചേരിതിരിവുകളിലും ലോറൻസും നാടകീയ വ്യക്തിത്വമായിരുന്നു

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ 22 മാസം തടവിലായിരുന്നു എം എം ലോറന്‍സ്. ഭാര്യ പരേതയായ ബേബി. മക്കൾ: അഡ്വ. എം എൽ സജീവൻ, സുജാത, അഡ്വ. എം എൽ അബി, ആശ ലോറൻസ്. സ്വാതന്ത്ര്യ സമര പോരാളിയും പ്രസിദ്ധ സാഹിത്യകാരനുമായിരുന്ന അന്തരിച്ച എബ്രഹാം മാടാക്കൽ ലോറൻസിന്റെ ജേഷ്‌ഠനാണ്

Previous Post Next Post