ന്യൂഡൽഹി :- സന്ദർശകവിസയിൽ ജോലിതേടി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പോയി മടങ്ങിവരാത്ത ഇന്ത്യക്കാരിൽ 2659 മലയാളികളെന്ന് റിപ്പോർട്ട്. ചതിയിൽപ്പെട്ട ഇവരെ ഉപയോഗിച്ചാണ് ഇന്ത്യയിലുൾപ്പെടെ സൈബർത്തട്ടിപ്പുകൾ നടത്തുന്നതെന്നാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ പുറത്തുവിട്ടതാണ് വിവരം. 2022 ജനുവരിക്കും 2024 മേയ്ക്കുമിടയിലായി കംബോഡിയ, തായ്ലാൻഡ്, മ്യാൻ മാർ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ സന്ദർ ശകവിസയിൽ പോയ 73,138 പേരിൽ 29,466 പേർ മടങ്ങിവന്നിട്ടില്ലെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ്റെ റിപ്പോർട്ടിലുള്ളത്.
നേരത്തേ കേന്ദ്ര സൈബർ ക്രൈം കോഡിനേഷൻ പുറത്തുവിട്ട കണക്കനുസരിച്ച് മടങ്ങിവരാത്ത ഇന്ത്യക്കാരുടെ എണ്ണം 39,735 . ഇമിഗ്രേഷൻ ബ്യൂറോയുടെ കണക്കനുസരിച്ച് പഞ്ചാബിൽനിന്നാണ് ഏറ്റവുമധികം പേർ സന്ദർശകവിസയിൽ പോയി മടങ്ങിവരാത്തത് - 3667 പേർ. മഹാരാഷ്ട്രയിൽ നിന്ന് 3233 പേരും തമിഴ്നാട്ടിൽ നിന്ന് 3124 പേരും ഉത്തർപ്രദേശിൽ നിന്ന് 2946 പേരും മടങ്ങിവരാത്തവരായുണ്ട്. ഇക്കാര്യത്തിൽ അഞ്ചാംസ്ഥാനത്താണ് കേരളം. മടങ്ങിവരാത്തവരിൽ ഏറ്റവുമധികം പേർ 20-നും 29-നുമിടയ്ക്ക് പ്രായമുള്ളവരാ ണ്- 8777 പേർ. 30-നും 39-നുമിടയ്ക്ക് പ്രായമുള്ള 8338 പേർ മടങ്ങിവരാത്തവരായുണ്ട്. 40-നും 49-നുമിടയ്ക്ക് പ്രായമുള്ളവരിൽ 4819 പേർ മടങ്ങിവരാത്തവരായുണ്ട്. ഒമ്പത് വയസ്സുവരെയുള്ള 1543 കുട്ടികളും ഇത്തരത്തിൽ മടങ്ങിവരാത്തവരായുണ്ടെന്നാണ് ഇമിഗ്രേഷൻ ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നത്.