കണ്ണാടിപ്പറമ്പ്:-ശ്രീധർമ്മശാസ്താ ക്ഷേത്രം പ്രാചീന കാലം മുതലെ തുലാം ശനീശ്വര ദർശനത്തിന് വളരെ പ്രാധാന്യമുള്ളൊരിടമാണ്. വ്യാപാരസ്ഥാപനങ്ങളില്ലാതിരുന്ന പഴയകാലത്ത് കാർഷിക വിളകൾക്ക് പകരം ആവശ്യമുള്ള മറ്റുസാധനങ്ങൾ സ്വന്തമാക്കാനുള്ള കേന്ദ്രമായിരുന്നു വിശാലമായ അമ്പല മൈതാനം. കാലം മാറിയെങ്കിലും ശനീശ്വര ദർശനത്തിനും ദേവന് നിവേദ്യത്തിനായുള്ള അരി സമർപ്പണത്തിനുമായി അകലങ്ങളിൽ നിന്നും ഭക്തർ ഇന്നും എത്തുന്നു. ബന്ധുജനങ്ങൾ സംഗമിക്കുന്ന മുഹൂർത്തവുമാണ് തുലാം മാസ ശനിയാഴ്ചകൾ .
ഈ വർഷം ഒക്ടോബർ 19, 26, നവംബർ 2,9,16 എന്നി തുലാം മാസ ശനിയാഴ്ചകളിൽ അന്നദാനവുമുണ്ടാവും. നവംബർ 4, 5 തീയ്യതികളിൽ ക്ഷേത്രത്തിൽ മരുതായി സതീശൻ നമ്പ്യാരുടെ മുഖ്യകാർമികത്വത്തിൽ കളം വരയലും പാട്ടുത്സവവും നടക്കും. നവംബർ 10 ന് വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഏകാദശരുദ്രം ധാര, വിശേഷാൽ മൃത്യുജ്ഞയഹോമം, രുദ്രാഭിഷേകം എന്നിവയും നടക്കും. വിശേഷാൽ വഴിപാടുകളായ നീരാഞ്ജനം, ശനിപൂജ, ഭഗവതി സേവ, രുദ്രാഭിഷേകം, മൃത്യുജ്ഞയഹോമം, നെയ്യമൃത് സമർപ്പണം എന്നിവ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം.ടി. രാമനാഥ് ഷെട്ടി അറിയിച്ചു.