കൊച്ചി :- ശബരിമലയിൽ അനുവദനീയമായ ദിവസത്തിലധികം ആരും താമസിക്കുന്നില്ലെന്നുറപ്പാക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി അജിത്കുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിൻ്റേതാണ് ഉത്തരവ്. ഡോണർ മുറിയിൽ ആരും അനുവദനീയമായ ദിവസത്തിലധികം താമസിക്കുന്നില്ലെന്നുമുറപ്പാക്കണം. പാലക്കാട് സ്വദേശി സ്വാമി സുനിൽ കുമാർ മണ്ഡലകാലത്തും മാസപൂജയ്ക്കും നടതുറക്കുന്ന ദിവസങ്ങളിലെല്ലാം ശബരിമലയിൽ താമസിക്കുകയും ശ്രീകോവിലിനു മുന്നിൽ നിന്ന് എല്ലാ ദിവസവും തൊഴുകയും ചെയ്യുന്നുണ്ടെന്ന സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ഉത്തരവ്.
ഗോശാല സംരക്ഷിക്കാനുള്ള ചെലവ് വഹിക്കുന്നു, പൂജാസാധനങ്ങൾ സംഭാവനചെയ്യുന്നു എന്നിവയുടെ പേരിലാണ് ഈ ആനുകൂല്യങ്ങളെന്നും റിപ്പോർട്ടിലുണ്ട്. ഇതിൻ്റെ പേരിൽ മറ്റാർക്കും ലഭിക്കാത്ത ആനുകൂല്യം നൽകാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. താൻ സന്ന്യാസ ജീവിതപാതയാണ് പിന്തുടരുന്നതെന്നും പ്രത്യേക ആനുകൂല്യം പറ്റുന്നില്ലെന്നും സുനിൽ കുമാർ ബോധിപ്പിച്ചു. ഡോണർ മുറികൾ ബുക്കുചെയ്യാൻ സൗകര്യമുള്ള വിവരം വെർച്വൽ ക്യൂ പ്ലാറ്റ്ഫോമിലും ദേവസ്വം വെബ് സൈറ്റിലും പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.