ചില അദ്ധ്യാപകരുടെ ഭാഗത്ത് നിന്നും നിരന്തരമായുണ്ടായ അതിക്രൂരമായ പെരുമാറ്റമാണ് കുട്ടിയുടെ മരണത്തിലേക്ക് കലാശിച്ചതെന്നും, അതിൽ കുറ്റക്കാരായ അദ്ധ്യാപകരെ സ്കൂളിൽ നിന്നും അടിയന്തിരമായി പുറത്താക്കണമെന്നും കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരുടെ ഭാഗത്തുനിന്നും ഇത്തരം ചില ഉത്തരവാദിത്വമില്ലാത്ത പ്രവർത്തികൾ പതിവായിരിക്കുകയാണ്. ഇതിനകം തന്നെ ഒന്ന് രണ്ട് വിഷയങ്ങളിൽ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ശക്തമായ താക്കീത് നൽകിയതും, അപ്പോഴെല്ലാം അതിൽ കുറ്റക്കാരായവരെ സംരക്ഷിക്കുന്ന സമീപനമാണ് പ്രിൻസിപ്പലിന്റെയും സ്കൂൾ മാനേജ്മെന്റിന്റെയും ഭാഗത്തുനിന്നും ഉണ്ടായതെന്നും ഈ വിഷയത്തിൽ വിദ്യാർത്ഥിയുടെ കുടുംബത്തിന്റെയും സഹപാഠികളുടെയും വെളിപ്പെടുത്തുകൾ പ്രകാരം ചില ദുരൂഹതകൾ ഇതിനു പിന്നിൽ ഒളിഞ്ഞു കിടക്കുന്നതുകൊണ്ടാണ് സംഭവദിവസങ്ങളിലെ സ്കൂൾ സി സി ടി വി പ്രവർത്തനരഹിതമായി കിടന്നതെന്നും നേതാക്കൾ ആരോപിച്ചു.
മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, വൈറ്റ്ഗാർഡ് പഞ്ചായത്ത് ക്യാപ്റ്റൻ കെസി മുഹമ്മദ് കുഞ്ഞി, സഹ ഭാരവാഹികളായ അബ്ദു പന്ന്യങ്കണ്ടി, ടി.പി നിയാസ് കമ്പിൽ, സി.കെ അബ്ദുൽ ലത്തീഫ് പള്ളിപ്പറമ്പ് , എം എസ് എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം, ഹയർ സെക്കൻഡറി സ്കൂൾ എം എസ് എഫ് വിങ്ങ് കൺവീനർ ഹാദി ദാലിൽ എന്നിവരാണ് വസതി സന്ദർശിച്ചത്.