തിരുവനന്തപുരം :- സംസ്ഥാനത്ത് മഴ കനക്കുന്നു. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ മരം വീണ് വ്യാപക നാശനഷ്ടമുണ്ടായി. മരണം വീണ് പത്തു വീടുകൾ കൂടി തകർന്നു. നദീ തീരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. കരിപ്പൂർ വിമാനത്താവളത്തിന്‍റെ ചുറ്റുമതിൽ ഭാഗം കനത്ത മഴയിൽ തകർന്നു.
വടക്കൻ കേരളത്തിൽ കാറ്റിലും മഴയിലും വ്യാപക നാശം
വടക്കൻ കേരളത്തിൽ ശക്തമായ കാറ്റും മഴയും വ്യാപകനാശനഷ്ടമാണുണ്ടാക്കിയത്. കോഴിക്കോടും കണ്ണൂരും പാലക്കാടും മലപ്പുറത്തുമായി വിവിധയിടങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വീടുകൾ തകർന്നു. കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. കണ്ണൂരിലും കാസർകോട്ടും റെഡ് അലർട്ടും മറ്റെല്ലാ വടക്കൻ ജില്ലകളിലും ഓറഞ്ച് അലർട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഇടവിട്ട് ശക്തമായ മഴയും കാറ്റും വടക്കൻ ജില്ലകളിലുണ്ടാക്കിയത് വ്യാപക നാശനഷ്ടമാണ്.
കോഴിക്കോട് പെരുമണ്ണ പാറക്കോട്ട് താഴത്ത് കനത്ത മഴയിൽ വീട് പാടേ തകർന്ന് വീണു. ഇടവന മീത്തൽ അബ്ദുൾ ലത്തീഫിന്‍റെ വീടാണ് ഇടിഞ്ഞ് വീണത്. ഓരോ ഭാഗങ്ങൾ ഇടിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് അകത്തുള്ള ആളുകൾ ഓടി മാറിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. കൊയിലാണ്ടിയിൽ മരം വീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ വൻനാശം വിതച്ച വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായത് പരിഭ്രാന്തി പരത്തി.
വിലങ്ങാടിനടുത്തെ വനമേഖലയിൽ കനത്ത മഴ പെയ്യുകയാണ്. വിലങ്ങാട് പുഴയുടെ ഭാഗമായ വാണിമേൽപ്പുഴയിലും ജലനിരപ്പ് കൂടി. കോരപ്പുഴ, പൂനൂർ പുഴ എന്നിവ പലയിടങ്ങളിലായി കര കവിഞ്ഞൊഴുകുന്നതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. വെള്ളം തുറന്ന് വിടാനായി കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ടുള്ള കണ്ണൂരിൽ ഇടവിട്ട് കനത്ത മഴ തുടരുന്നു.
മട്ടന്നൂർ റോഡിൽ വലിയന്നൂർ, ചതുര കിണർ മേഖലകളിൽ രാവിലെ ശക്തമായ കാറ്റ് വീശി വ്യാപക നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇവിടെ ലോട്ടറി കട തലകീഴായി മറിഞ്ഞ് ലോട്ടറി വില്പനക്കാരന് പരിക്കേറ്റു. ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കൊട്ടിയൂർ തില്ലങ്കേരിയിൽ കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നു. പട്ടറപ്പറമ്പിൽ സ്വദേശി ഭാർഗവിയുടെ വീടാണ് തകർന്നത്. ആളപായമില്ല.
പാലക്കാട് മലയോര മേഖലയിലും ശക്തമായ മഴ തുടരുന്നു. പാലക്കാട് മൂലത്തറ റെഗുലേറ്ററിന്‍റെ രണ്ടുഷട്ടറുകൾ തുറന്നതിനാൽ ചിറ്റൂർപുഴയിൽ ജലനിരപ്പ് ഉയരും. പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്തു ശക്തമായ മഴ തുടരുന്നതിനാൽ കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടർ തുറക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പാലക്കാട് മരുത റോഡിൽ മരം വീണ് വീട് ഭാഗികമായി തക൪ന്നു. കാളിപ്പാറ കരുമ്മൻകാട്ടിൽ അഷറഫ് അലിയുടെ വീടാണ് തകർന്നത്. കരിപ്പൂരിൽ വിമാനത്താവളത്തിന്‍റെ ചുറ്റുമതിൽ തകർന്ന് കൂറ്റൻ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകർന്നു. റൺവേയുടെ കിഴക്ക് വശത്തായാണ് അപകടം. അപകട ഭീഷണിയെ തുടർന്ന് മാറി താമസിച്ചിരുന്നതിനാൽ വലിയ അപകടമാണ് വഴി മാറിയത്.
മധ്യ തെക്കൻ കേരളത്തിലും വ്യാപക നാശം
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. മീനച്ചില്‍, മണിമല ആറുകള്‍ കരകവിഞ്ഞതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കോട്ടയം ജില്ലയില്‍ 15 ക്യാമ്പുകള്‍ തുറന്നു. 62 കുടുംബങ്ങളിലെ 181 പേര്‍ ക്യാമ്പിലുണ്ട്. അയ്മനം പഞ്ചായത്തിലെ കരീംമഠം വേഴപ്പറമ്പ് പാടശേഖരത്തില്‍ മടവീണു. രണ്ടാം കൃഷി ഇറക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായ പാടത്താണ് മട വീണത്.
എറണാകുളം വൈപ്പിന്‍ മുരിക്കുംപാടത്ത് ശക്തമായ കാറ്റില്‍ മരം വീണ് ഒരാള്‍ക്ക് പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്കായി എത്തിയ ഷെല്‍ബി ഷാജിയുടെ മുകളിലേക്കാണ് മരം വീണത്. പിറവത്ത് ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമുണ്ടായി. മെഡിക്കല്‍ ഷോപ്പിലെ മരുന്നുകളും മറ്റും ശക്തമായ കാറ്റില്‍ താഴേക്ക് വീണു.
കുട്ടനാട്ടിലെ പുളിങ്കുന്നില്‍ വിവിധയിടങ്ങളില്‍ വെളളം കയറി. മാവേലി സ്റ്റോര്‍ വെള്ളത്തില്‍ മുങ്ങി. മാവേലി സ്റ്റോറിലെ സാധനങ്ങള്‍ ഭാഗീകമായി നശിച്ചു. തൊട്ടടുത്തുളള കൃഷിഭവന്‍, മൃഗാശുപത്രി എന്നിവിടങ്ങളിലും വെള്ളം കയറി പത്തനംതിട്ട റാന്നിയില്‍ ശക്തമായി കാറ്റ് വീശി. ബൈപ്പാസ് ഉള്‍പ്പെടെയുളള ഭാഗങ്ങളിലാണ് ശക്തമായ കാറ്റ് വീശിയത്.
ഇടുക്കി ചപ്പാത്ത് ഹെവന്‍ വാലിയില്‍ കൂറ്റന്‍ പാറക്കല്ല് ഇടിഞ്ഞുവീണ് വീട് തകര്‍ന്നു. പാറക്കല്‍ പുഷ്പം ഹൃദയരാജിന്‍റെ വീടാണ് തകര്‍ന്നത്. പുഷപവും കുടുംബവവും അത്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് മരുത റോഡില്‍ മരംവീണ് വീട് ഭാഗീകമായി തര്‍ന്നു. കാളിപ്പാറ കരുമ്മന്‍കാട്ടില്‍ അഷ്റഫ് അലിയുടെ വീടാണ് തകര്‍ന്നത്. ആളപ്പായമില്ല.