തിരുവനന്തപുരം :- മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ മസ്റ്ററിങ് നടത്താത്ത 5 ലക്ഷത്തിൽ പരം ഗുണഭോക്താക്കൾക്ക് അടുത്ത മാസം മുതൽ റേഷൻ മുടങ്ങും. ഈ കാർഡുകളിലെ അംഗങ്ങളിൽ ആരെങ്കിലും മസ്റ്ററിങ് നടത്തിയിട്ടുണ്ടെങ്കിൽ കാർഡ് റദ്ദാക്കില്ല, നടത്തിയവർക്കുള്ള റേഷൻ ലഭിക്കും. നടത്താത്തവരെ മാത്രം താൽക്കാലികമായി ഒഴിവാക്കി നോൺ കേരള റസിഡന്റ്സ് (എൻആർകെ) സ്റ്റാറ്റസ് നൽകും. ഇവർക്ക് മസ്റ്ററിങ്ങിനു 3 മാസത്തെ സാവകാശം നൽകും. ഇതുസംബന്ധിച്ച് ഭക്ഷ്യപൊതുവിതരണ കമ്മിഷണർ എല്ലാ ജില്ലാ സപ്ലൈ ഓഫിസർമാർക്കും നിർദേശം നൽകി. കേന്ദ്രസർക്കാർ മസ്‌റ്ററിങ്ങിന് അനുവദിച്ച സമയം ഈ മാസം 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണു നടപടി.
3 മാസം സാവകാശം നൽകുമ്പോൾ റേഷനിങ് ഇൻസ്പെക്‌ടർമാരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും മസ്‌റ്ററിങ് നടത്താത്തവർക്കു പ്രത്യേക അറിയിപ്പ് നൽകുകയും ചെയ്യും. തുടർന്നു നോട്ടിസ് നൽകിയാകും ഒഴിവാക്കുക. നിലവിൽ മസറിങ് നടത്തേണ്ട 1,44,90,188 (1.44 കോടി) ഗുണഭോക്താക്കളിൽ 96.48% മസ്റ്ററിങ് നടത്തിയിട്ടുണ്ട്. കിടപ്പ് രോഗികൾ, ഗുരുതര രോഗബാധിതർ തുടങ്ങി മസ്‌റ്ററിങ് നടത്താൻ സാധിക്കാത്തവരെ പട്ടികയിൽ ഉൾപ്പെടുത്താൻ സാങ്കേതിക നടപടികൾക്കു നേതൃത്വം നൽകുന്ന നാഷനൽ ഇൻഫർമാറ്റിക്സ് സെൻ്റർ ഹൈദരാബാദിനു സർക്കാർ പ്രത്യേക കത്ത് നൽകും. ഏകദേശം 9 ലക്ഷത്തോളം പേർ ഇങ്ങനെ ഉണ്ടെന്നാണ് കണക്ക്.