കൊട്ടിയൂർ വൈശാഖോത്സവം ; പെരുമാളിന് ആദ്യ ചതുശ്ശതം നിവേദിച്ചു


കൊട്ടിയൂർ :- കൊട്ടിയൂർ പെരുമാളിന് ആദ്യ ചതുശ്ശതം നിവേദിച്ചു. വൈശാഖോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ തിരുവാതിര ചതുശ്ശതമാണ് വ്യാഴാഴ്ച സമർപ്പിച്ചത്. തൃക്കൂർ അരിയളവ് ചടങ്ങും നടത്തി. ഉച്ചയ്ക്ക് പന്തീരടിപൂജയൊപ്പമാണ് ചതുശ്ശതം അഥവാ വലിയവട്ടളം പായസം നിവേദിച്ചത്. കരിമ്പനയ്ക്കൽ ചാത്തോത്ത് ഊരാളൻ്റെ തറവാട്ടു വകയാണ് പായസം. മണിത്തറയിലും കോവിലകം കയ്യാലയിലും പായസം വിതരണം ചെയ്തു. 

ഉച്ചയ്ക്ക് പന്തീരടിപൂജ കഴിഞ്ഞ് ശ്രീകോവിലിലാണ് അരിയളവ് നടന്നത്. കോട്ടയം കിഴക്കേ കോവിലകത്തെ അമ്മരാജയ്ക്ക് പന്തീരടി കാമ്പ്രം നമ്പൂതിരിപ്പാട് നിശ്ചിത അളവ് അരി സ്വർണത്തളികയിൽ പകർന്നു നൽകി. വാളറയിലും അമ്മാറക്കൽ തറയിലും വണങ്ങിയശേഷം അരി മേൽ മുണ്ടിൽ കെട്ടി, തലയിലേറ്റിയാണ് അമ്മരാജ മടങ്ങിയത്. രാത്രിപൂജയ്ക്കുശേഷം നാല് ഊരാളന്മാരുടെ തറവാട്ടിലെ സ്ത്രീകൾക്ക് മണിത്തറയിൽ അരിയും ഏഴില്ലക്കാർക്ക് പഴവും ശർക്കരയും നൽകി. 

രാത്രി അരിയളവ് പാലക്കുന്നം സ്ഥാനികനാണ് നടത്തിയത്. രണ്ടാമത്തെ ചതുശ്ശതമായ പുണർതം ചതുശ്ശതം വെള്ളിയാഴ്ച നിവേദിക്കും. ചതുശ്ശതങ്ങളിൽ മൂന്നാമത്തേതായ ആയില്യം ചതുശ്ശതം ശനിയാഴ്ച നിവേദിക്കും. 30ന് മകംനാൾ ഉച്ചശീ വേലിവരെയാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമുളളത്.

Previous Post Next Post