മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം യാത്രക്കാർ 27 ശതമാനം വർധിച്ചു. 13.4 ലക്ഷം യാത്രക്കാരാണ് 2024-25 വർഷം കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. ആകെ 11,430 വിമാന സർവീസുകളാണ് നടത്തിയത്. അന്താരാഷ്ട്ര സർവീസുകളുടെ എണ്ണത്തിൽ 32 ശതമാനവും ചരക്കുനീക്കത്തിൽ 25 ശതമാനവും വർധനയുണ്ടായി. ആകെ 4150 ടൺ ചരക്കുനീക്കമാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായത്.
195 കോടി രൂപയുടെ വരുമാനമാണ് 2024-25 വർഷത്തിൽ കിയാലിനുണ്ടായത്. മുൻവർഷത്തേക്കാൾ വരുമാനത്തിൽ 93 ശതമാനത്തിൻ്റെ വർധന രേഖപ്പെടുത്തി. 101 കോടി രൂപയായിരുന്നു 2023-24 വർഷത്തെ വരുമാനം. പുതിയ സാമ്പത്തിക വർഷവും യാത്രക്കാരുടെ എണ്ണത്തിൽ മികച്ച വളർച്ചയുണ്ട്.
ഏപ്രിലിൽ 1.38 ലക്ഷം പേരും മേയിൽ 1.48 ലക്ഷം പേരും കണ്ണൂർ വിമാനത്താവളം വഴിയാത്ര ചെയ്തു. ഏപ്രിലിൽ മുൻ വർഷത്തെക്കാൾ 39 ശതമാനത്തിന്റെ വർധന യാത്രക്കാരുടെ എണ്ണത്തിലുണ്ടായി. ഏപ്രിലിൽ 20 കോടിയും മേയിൽ 21 കോടിയുമാണ് കിയാലിന്റെ വരുമാനം. ഈ സാമ്പത്തികവർഷം 20 ലക്ഷം യാത്രക്കാരും 250 കോടി രൂപ വരുമാനവുമാണ് കിയാൽ ലക്ഷ്യം വെക്കുന്നത്.
പല പുതിയ സർവീസുകളും ഒരുവർഷത്തിനിടെ കണ്ണൂരിൽ തുടങ്ങി. ഇൻഡിഗോ എയർലൈൻസ് ഡൽഹി, ഫുജൈറ, മസ്കറ്റ്, ദമാം എന്നിവിടങ്ങളിലേക്ക് സർവീസുകൾ തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും സർവീസുകൾ തുടങ്ങി. കൂടുതൽ സർവീസുകൾ തുടങ്ങാനായി ആകാശ് എയർ, സ്പൈസ് ജെറ്റ്, എയർ കേരള, അൽഹിന്ദ് എയർ, സ്പിരിറ്റ് എയർ തുടങ്ങിയ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കിയാൽ അധികൃതർ അറിയിച്ചു.
എയർപോർട്‌സ് കൗൺസിൽ ഇൻ്റർനാഷണൽ 2024-ൽ നട ത്തിയ എയർപോർട്ട് സർവീ സ് ക്വാളിറ്റി സർവേയിൽ എഷ്യ -പസഫിക് മേഖലയിലെ മികച്ച വിമാനത്താവളമായി കണ്ണൂർ തി രഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടുമി ല്യൺ യാത്രക്കാരിൽ കുറവുള്ള വിമാനത്താവളങ്ങളുടെ വിഭാഗ ത്തിലാണ് കിയാലിന്റെ നേട്ടം.