മട്ടന്നൂർ:- ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത കേസിൽ ഭാര്യയെയും കാമുകനെയും മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ കീച്ചേരി ലൈല മൻസിലിൽ പി.കെ.സുനീർ(30) ആണ് ആത്മഹത്യ ചെയ്തത്. ഭാര്യ ഇരിക്കൂർ പെടയങ്ങോട്ടെ എം.നസ്മിന (28), പാലോട്ടുപള്ളി സ്വദേശി മുഹമ്മദ് അഫ്നാസ് (29) എന്നിവരെയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ച് 16നാണ് സുനീർ കീച്ചേരിയിലെ വീട്ടിൽ തൂങ്ങി മരിച്ചത്. ജനുവരിയിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ നസ്മിന മുഹമ്മദ് അഫ്നാസിനൊപ്പം ഒളിച്ചോടിയത്. ഇവരുടെ രണ്ട് മക്കളെയും നസ്മിന ഒപ്പം കൂട്ടിയിരുന്നു. സുനീറിന്റെ പക്കലുണ്ടായിരുന്ന സ്വർണവും പണവും ഇവർ കൊണ്ടുപോയതായും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
പലതവണ ആവശ്യപ്പെട്ടിട്ടും ഇവ തിരിച്ചുതരാനും തിരികെ വരാനും നസ്മിന തയ്യാറാകാത്തതിന്റെ മനോവിഷമത്തിലാണ് സുനീർ ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു.സ്വർണവും പണവും പോലീസ് കണ്ടെത്തി തന്റെ ഉമ്മയെ ഏൽപിക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നയാളാണ് സുനീർ.മട്ടന്നൂർ പോലീസ് ഇൻസ്പെക്ടർ എം.അനിലിന്റെ നിർദ്ദേശ പ്രകാരം എസ്ഐ കെ.എ മധുസൂദനൻ,സിപിഒ ഷംസീർ അഹമ്മദ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.