ന്യൂഡൽഹി :- സിബിഎസ്ഇ 10-ാം ക്ലാസ് വിദ്യാർഥികൾക്ക് ഈ അധ്യയനവർഷം മുതൽ 2 പൊതുപരീക്ഷകൾ നടത്തും. ആദ്യ പരീക്ഷ നിർബന്ധം. രണ്ടാം പരീക്ഷ താൽപര്യമുള്ളവർ മാത്രം എഴുതിയാൽ മതി. 10-ാം ക്ലാസിൽ ഇനി ഇംപ്രൂവ്‌മെന്റ് പരീക്ഷയില്ല. ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണു 2 പരീക്ഷ. പൊതുജനാഭിപ്രായം തേടിയശേഷമുള്ള അന്തിമ മാനദണ്ഡങ്ങൾക്കു സിബിഎസ്ഇ ഗവേണിങ് ബോഡി അംഗീകാരം നൽകി.
ആദ്യ പരീക്ഷ ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. ഫലം ഏപ്രിൽ 30നു മുൻപു പ്രസിദ്ധീക രിക്കും. രണ്ടാം പരീക്ഷ മേയിൽ നടത്തി ജൂൺ 30നു മുൻപു ഫലം പ്രസിദ്ധീകരിക്കും. ആദ്യ പരീക്ഷയുടെ ഫലം വന്നശേഷമാകും രണ്ടാം പരീക്ഷയ്ക്കുള്ള രെജിസ്ട്രേഷൻ. 3 വിഷയങ്ങൾ മാത്രമാകും രണ്ടാം പരീക്ഷയിൽ എഴുതാനാകുക. ആദ്യ പരീക്ഷയിൽ മൂന്നോ അതിലധികമോ വിഷയങ്ങൾ എഴുതിയില്ലെങ്കിൽ രണ്ടാം പരീക്ഷ എഴുതാൻ അനുവദിക്കില്ല. സ്പോർട്‌സ് വിഭാഗത്തിലുള്ളവർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും ഇളവുണ്ട്.
ഇന്റേണൽ അസസ്മെന്റ് ആദ്യ പരീക്ഷയ്ക്കു മുൻപു നടത്തും. 2 പരീക്ഷകളും എഴുതിയാൽ ഇവയിലെ ഉയർന്ന മാർക്കാകും പരിഗണിക്കുക. ആദ്യ പരീക്ഷയിൽ ജയിക്കാത്തവർക്കും 11-ാം ക്ലാസിൽ താൽക്കാലിക അഡ്‌മിഷന് അർഹതയുണ്ട്. ഇവർക്കു രണ്ടാം പരീക്ഷയുടെ ഫലമാകും കണക്കിലെടുക്കുക. ഉത്തരക്കടലാസിന്റെ പകർപ്പ് എടുക്കൽ, പുനഃപരിശോധന, പുനർമൂല്യനിർണയം തുടങ്ങിയവ 2 പരീക്ഷകളിലുമുണ്ടാകും. കരട് മാർഗരേഖയിൽ അഭിപ്രായം അറിയിച്ച 64.4% വിദ്യാർഥിക ളും 2 പരീക്ഷയെന്ന രീതിയെ പിന്തുണച്ചെന്നു സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ് അറിയിച്ചു. എന്നാൽ അധ്യാപകരിൽ പകുതിയിലേറെപ്പേരും ഇതിന് എതിരായിരുന്നു.