കണ്ണൂർ :- യാത്രാക്ലേശം ഒഴിവാക്കാൻ ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാനുള്ള തീരുമാനവുമായി ജില്ലാ ബസ് ഉടമസ്‌ഥ സംഘം സംയുക്ത സമര സമിതി. കണ്ണൂർ-തോട്ടട- തലശ്ശേരി റൂട്ടിൽ ജൂലൈ 2 മുതൽ സ്വകാര്യ ബസുകളുടെ ഓട്ടം നിർത്തിവെക്കും. ഇതുമായി ബന്ധപ്പെട്ട അനുബന്ധ സമര പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ ഓടുന്ന ബസുകളുടെ ഉടമകളുടെ യോഗം 28ന് കണ്ണൂർ ഓഫിസിൽ ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ നഗരത്തിൽ നിന്ന് തോട്ടട നടാൽ വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസുകൾക്ക് തലശ്ശേരിയിലേക്ക് പോകാൻ നിലവിലുള്ള ദൂരത്തേക്കാൾ 7 കിലോമീറ്റർ അധികം ഓടേണ്ടിവരും. ഈ അവസ്‌ഥ വന്നാൽ റൂട്ടിലെ ബസുകളെ യാത്രക്കാർ കൈയ്യൊഴിയും. പരിഹാരമായി നടാൽ ഒ.കെ യു.പി സ്കൂളിന് സമീപത്ത് നിന്ന് ബസുകൾക്ക് തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ അടിപ്പാത നിർമിക്കണമെന്നായിരുന്നു ആവശ്യം. നടാൽ റെയിൽവേ ഗേറ്റ് കഴിഞ്ഞയുടൻ തിരിച്ച് വീണ്ടും കണ്ണൂർ ഭാഗത്തുള്ള ചാല അമ്പലം സ്റ്റോപ്പിലേക്ക് എത്തി അവിടെയുള്ള അടിപ്പാത വഴി വീണ്ടും നടാലിലെത്തി തലശ്ശേരിയിലേക്ക് ഓടാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു.
കണ്ണൂർ നഗരത്തിൽ നിന്ന് നേരിട്ട് ചാല വഴി തലശ്ശേരിയിലേക്ക് ഓടിയാൽ പഴയ ദേശീയ പാതയിലെ കിഴുത്തള്ളി, തോട്ടട, ചിറക്കുതാഴെ, കാഞ്ഞങ്ങാട് പള്ളി, നടാൽ എന്നിവിടങ്ങളിലുള്ളവർക്ക് ബസ് സൗകര്യം ഇല്ലാതാവും. കോഴിക്കോട് ഭാഗത്തേക്കുള്ള ദീർഘദൂര ബസുകൾ ഓടുന്ന ചാലയിലൂടെ ഓടിയാൽ ലൈൻ ബസുകൾക്ക് യാത്രക്കാരെ ലഭിക്കാത്ത അവസ്‌ഥയും ഉണ്ടാകും. അതിനാൽ തോട്ടട-നടാൽ വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസുകൾക്ക് ആ റൂട്ടിൽ കൂടി തന്നെ സർവീസ് നടത്താനുള്ള സൗകര്യം അടിയന്തരമായി നടപ്പാക്കണമെന്നാണ് ബസ് ഉടമസ്‌ഥ സംഘത്തിന്റെ ആവശ്യം.