ന്യൂഡൽഹി :- കുപ്പിവെള്ള കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിനു മുൻപ് പാക്കിങ് യൂണിറ്റുകളിൽ പരിശോധന നിർബന്ധമാക്കണമെന്നു ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) സംസ്‌ഥാനങ്ങളോടു നിർദേശിച്ചു. നിലവിൽ ലൈസൻസുള്ള കമ്പനികളിൽ വാർഷിക പരിശോധനയും കർശനമാക്കണം. കഴിഞ്ഞ ഒക്ടോബറിൽ കുപ്പിവെള്ളം, മിനറൽ വാട്ടർ എന്നിവയെ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള 'ഹൈ റിസ്ക‌്' ഭക്ഷ്യോൽപന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പാൽ, പാൽ ഉൽപന്നങ്ങൾ, മാംസം, മുട്ട, മത്സ്യം തുടങ്ങിയവയാണ് ഹൈ റിസ്ക് വിഭാഗത്തിലുള്ളവ. ഈ വിഭാഗത്തിലുള്ള ഉൽപന്നങ്ങളുടെ കമ്പനികൾ വർഷത്തിലൊരിക്കൽ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ അംഗീകാരമുള്ള ഏജൻസികളെക്കൊണ്ടു നിർബന്ധമായി ഓഡിറ്റ് നടത്തണം.
വൻകിട ബ്രാൻഡുകൾക്കു പുറമേ ചെറുകിട കുപ്പിവെള്ള പാക്കിങ് യൂണിറ്റുകളിലും ഗുണമേന്മ പരിശോധന കർശനമാണ്. ലൈസൻസ് നൽകുന്നതിനു മുൻപായി അതോറിറ്റിയുടെ ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ പരിശോധനയ്ക്കെത്തും. ജലസ്രോതസ്, പാക്കിങ് യൂണിറ്റിലെയും പരിസരത്തെയും ശു ചിത്വം, യന്ത്രങ്ങൾ, ലേബലുകൾ എന്നിവ പരിശോധിച്ചു ഗുണമേന്മ ഉറപ്പുവരുത്തണം എന്നാണ് സംസ്‌ഥാന ഫുഡ് കമ്മിഷണർമാർക്കുള്ള നിർദേശം.
സർക്കാർ അംഗീകാരമില്ലാത്ത കമ്പനികൾ വിവിധ പേരുകളിൽ കുപ്പിവെള്ളമിറക്കി വ്യാപകമായി വിൽപന നടത്തുന്നുവെന്ന പരാതികളുടെ അടിസ്‌ഥാനത്തിലാണു നടപടിയെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. 2024 ലബ്രുവരി വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിൽ ബിഐഎസ് ലൈസൻസുള്ള 6,244 കുപ്പിവെള്ള കമ്പനികളും 32 മിനറൽ വാട്ടർ കമ്പനികളുമുണ്ട്. അതേസമയം വിപണിയിൽ ഇതിൻ്റെ ഇരട്ടിയിലേറെ ബ്രാൻഡുകളിൽ കുപ്പിവെള്ളവും മിനറൽ വാട്ടറും ഇറക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ-ഗുണനിലവാര നിയമം അനുസരിച്ച് ലൈസൻസില്ലാതെ ഇത്തരം ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നത് 5 ലക്ഷം രൂപവരെ പിഴയും 6 മാസം തടവും ലഭിക്കാവുന്ന കുറ്റമാണ്.