മലപ്പട്ടം :- മലബാർ-മലനാട് റിവർക്രൂസ് ടൂറിസത്തിന്റെ ഭാഗമായി 3.37 കോടി ചെലവിൽ മലപ്പട്ടത്തെ കൊവുന്തലയിലും മുനമ്പുകടവിലും നിർമിച്ച പാർക്കുകളും ബോട്ടുജെട്ടികളും നഷ്ടക്കാഴ്ചകളാകുന്നു. മലനാട് മലബാർ റിവർക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി വളപട്ടണം മുതൽ മലപ്പട്ടം മുനമ്പ് കടവ് വരെ 'മുത്തപ്പൻ ആൻഡ് മലബാറി ക്യൂസീൻ ക്രൂസ്' എന്ന പേരിൽ നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് മലപ്പട്ടത്തെ മുനമ്പ്കടവ്, കൊവുന്തല ഭാഗങ്ങളിൽ നിർമാണങ്ങൾ നടത്തിയത്. രണ്ട് ബോട്ട്ജെട്ടികൾ, ഫുഡ്‌കോർട്ട് കെട്ടിടം, ആർട്ടിഫിഷ്യൽ ആലകൾ, ചൂണ്ടയിട്ട് മത്സ്യം പിടിക്കുന്നതിനുള്ള ആംഗ്ലിങ് യാർഡുകൾ, നടപ്പാത, ഇരിപ്പിടങ്ങൾ, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനുള്ള കിയോസ്സ്, ശൗചാലയങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിരുന്നു. 2024 ജൂലായിൽ എല്ലാ പണിയും പൂർത്തിയായെങ്കിലും പാർക്ക് ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ ഉദ്ഘാടനം നടത്തിയില്ല. പുഴയിൽ ആഴം കുറവായതിനാൽ ബോട്ടുകൾക്കും മലപ്പട്ടത്തേക്ക് വരാൻ സാധിക്കുന്നില്ല.
മുനമ്പ്കടവ് പാലത്തിനോട് ചേർന്നുള്ള വഴിയിലൂടെയാണ് പാർക്കിലെത്തേണ്ടത്. പാർക്കിലേക്ക് കയറുമ്പോൾക്ക് തന്നെ കാണുന്ന ആലയിലെ ഇരിപ്പിടം തകർന്നുവീണ നിലയിലാണ്. പാർക്കിൽ എല്ലായിടത്തും കാടുകയറിയിട്ടുണ്ട്. ശൗചാലയത്തിലേക്കുള്ള നടവഴിപോലും കാടുകയറി കാണാൻ പറ്റുന്നില്ല. പുഴയോട് ചേർന്നുള്ള ഇരിപ്പിടങ്ങളിൽ മണ്ണും ചെളിയും ഉള്ളതിനാൽ ആർക്കും ഇരിക്കാൻ സാധിക്കില്ല. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനുള്ള കിയോസ്സുകളെല്ലാം തകർന്നു. ബോട്ടുജെട്ടിയും ഉപയോഗശൂന്യമായി കിടക്കുകയാണ്. ബോട്ടുജെട്ടിയിലേക്കുള്ള ഗേറ്റിനു മുകളിൽപോലും കാടുപടർന്നിട്ടുണ്ട്. സ്റ്റീലിന്റെ അർധവൃത്താകൃതിയിലുള്ള കൈവരികൾ സ്ഥാപിച്ചാണ് ഇവിടുത്തെ ഫുഡ്‌കോർട്ട് കെട്ടിടം ഒരുക്കിയിട്ടുള്ളത്. ഇതിനിടയിൽ കാടുകയറി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. പണി പൂർത്തിയായ ഉടൻതന്നെ പാർക്കിലെ ആംഗ്ലിങ് യാർഡും നടപ്പാതയും പടവുകളുമൊക്കെ തകർന്നിരുന്നു. ആംഗ്ലിങ് യാർഡിൻ്റെ തൂണും പ്ലാറ്റ്ഫോമും ദ്രവിച്ച് നശിച്ചു. യാർഡിലേക്ക് ഇറങ്ങുന്ന പടവുകളിലെ പ്ലൈവുഡും തകർന്നു.
ടെൻഡറും റീടെൻഡറും ക്ഷണിച്ചിട്ടും പാർക്കിൻ്റെ നടത്തിപ്പ് ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാതായതോടെയാണ് മുനമ്പ്‌കടവ്, കൊവുന്തല പാർക്കുകൾ അനാഥമായത്. മാത്രമല്ല, പണി പൂർത്തിയായ ഉടൻ തന്നെ പാർക്കിലെ ആംഗ്ലിങ് യാർഡും നടപ്പാതയും പടവുകളുമൊക്കെ തകർന്നതും വിവാദമായിരുന്നു. തുടർന്ന് വിജിലൻസ് അന്വേഷണവും നടത്തിയിരുന്നു പിന്നാലെ വിനോദസഞ്ചാര വകുപ്പ് നവീകരണ പ്രവൃത്തികൾ നടത്തിയെങ്കിലും പാർക്ക് ഔദ്യോഗികമായി തുറന്നുകൊടുത്തില്ല. റിവർ ക്രൂസ് പദ്ധതിയിൽ മലയോ രമേഖലകളിലേക്കുള്ള കവാടമായാണ് മലപ്പട്ടത്തെ ബോട്ടുജെട്ടിയെയും പാർക്കുകളെയും കണക്കാക്കിയിരുന്നത്. പറശ്ശിനിക്കടവിൽ നിന്ന് ആരംഭിക്കുന്ന ബോട്ടുയാത്ര മുനമ്പ്കടവിൽ അവസാനിക്കുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്.
