ദില്ലി :- ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ 10 അംഗ സംഘം രൂപീകരിച്ച് എൻ.ഐ.എ. എൻ.ഐ.എ അഡീഷണൽ ഡയറ്കടർ ജനറൽ വിജയ് സാഖ്റെയ്ക്കാണ് അന്വേഷണ സംഘത്തിൻ്റെ ചുമതല. കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയതിന് പിന്നാലെ ജമ്മു കശ്‌മീർ, ദില്ലി പൊലീസിൽ നിന്ന് എൻഐഎ കേസിൻ്റെ രേഖകൾ ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. ലാൽ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാൽ ഡിഎംആർസി അടച്ചിട്ടുണ്ട്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിൽ പരിശോധനകൾ തുടരുന്നതായി പൊലീസ്. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്. സർവകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സർവ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പൊലീസ് അറിയിച്ചു. അതേസമയം, സ്ഫോടനം നടന്നത് അബദ്ധത്തിലാണെന്ന സംശയം ബലപ്പെടുകയാണ്. സ്ഫോടക വസ്തുക്കൾ എവിടേക്കോ മാറ്റാൻ നോക്കുമ്പോൾ സ്ഫോടനം നടന്നു എന്നാണ് അനുമാനം. ഉമറും മുസമിലും നേരത്തെ റെഡ്‌ഫോർട്ട് പരിസരത്ത് എത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ സ്ഫോടനം നടത്താനും സംഘം പദ്ധതിയിട്ടിരുന്നു. സ്ഫോടനം നടന്ന ദിവസം ദില്ലി മയൂർ വിഹാറിലും ഉമറിൻറെ വാഹനം എത്തിയെന്നും പൊലീസ് പറയുന്നു.
സ്ഫോടനത്തിന് ഉപയോഗിച്ച ഐട്വന്റി കാർ ഒക്ടോബർ 29ന് പുകപരിശോധനാ കേന്ദ്രത്തിൽ നിർത്തിയിട്ട ദൃശ്യം പുറത്തുവന്നിരുന്നു. രണ്ടുപേർ കാറിന് സമീപം നിൽക്കുന്നതും ഒരാൾ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നതും വ്യക്തം. സ്ഫോടനം നടന്ന തിങ്കളാഴ്ച പകൽ 8.13ന് ബദർപുർ ടോൾ പ്ലാസ വഴിയാണ് കാർ ഡൽഹിയിലേക്ക് പ്രവേശിച്ചത്. ചാവേറാക്രമണം നടത്തിയെന്ന് പൊലീസ് കണ്ടെത്തിയ പുൽവാമാ സ്വദേശി ഡോ. ഉമർ നബി കറുത്ത മാസ്ക‌് ധരിച്ച് കാറോടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സ്ഫോടനത്തിൽ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നുണ്ട്. അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. എന്നാൽ മറ്റു പദാർത്ഥങ്ങൾ ഉപയോ ഗിച്ചിട്ടൂണ്ടോ എന്നത് പരിശോധന കഴിഞ്ഞേ വ്യക്തമാകൂ. സ്ഫോടനം നടത്തിയ ഉമർ പതിനൊന്ന് മണിക്കൂർ ദില്ലിയിലുണ്ടായിരുന്നു. കൊണാട്ട് പ്ലേസിലും ഇയാൾ പോയെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
