തിരുവനന്തപുരം :- കേരളത്തിൽ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആർ)വുമായി ബന്ധപ്പെട്ട കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9 നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കർ. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും. 36 ലക്ഷത്തോളം എന്യുമറേഷൻ ഫോം ഇതുവരെ വിതരണം ചെയ്തു. പകുതിയോളം ആളുകൾ പൂരിപ്പിച്ച് തിരികെ നൽകിയെന്നും 13% ത്തോളം എന്യുമറേഷൻ ഫോമാണ് ഇതുവരെ വിതരണം ചെയ്‌തതെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. ഈ മാസം തന്നെ എല്ലാവർക്ക് ഫോം നൽകാൻ ശ്രമിക്കും. നവംബർ 25 ആണ് എല്ലാ ജില്ലാ കലക്ടർമാർക്കും നൽകിയിരിക്കുന്ന സമയം. ഇന്ന് മുതൽ ഓൺലൈൻ വഴിയുള്ള സബ്‌മിഷനും തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടർമാർ ചെയ്യേണ്ടത് എന്തൊക്കെ?
ബിഎൽഒ നൽകുന്ന ഫോം പൂരിപ്പിച്ചു നൽകുക. ഫോമിലെ പേര്, വോട്ടർ തിരിച്ചറിയിൽ കാർഡ് നമ്പർ, ഫോട്ടോ ക്യൂആർ കോഡ് എന്നിവ പരിശോധിക്കുക. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുക. ആവശ്യമെങ്കിൽ പുതിയ ഫോട്ടോ ഫോമിൽ പതിപ്പിക്കുക. 2002ലെ എസ്ഐആറിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ വിശദാംശങ്ങൾ നൽകുക. ഇല്ലെങ്കിൽ അന്നു പങ്കെടുത്ത ബന്ധുവിൻറെ പേര് നൽകുക.
ഫോം പൂരിപ്പിച്ച് നൽകിയ ശേഷം രസീത് വാങ്ങുക. ഫോം ഓൺലൈനായും പൂരിപ്പിക്കാം. സംശയനിവാരണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ടോൾ ഫ്രീ നമ്പർ 1950. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം. ഇന്നും നാളെയുമായി പട്ടികയിൽ പേര് ചേർക്കാനായി ഓൺലൈനായി അപേക്ഷ നൽകാം. പ്രവാസികൾക്കും വോട്ട് ചേർക്കാൻ അവസരമുണ്ട്. പേര് ഒഴിവാക്കുന്നതിനും സ്ഥാനമാറ്റത്തിനും അപേക്ഷ നൽകാം. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ പേരില്ലാത്തവർക്കാണ് പുതുതായി പേര് ചേർക്കാൻ അവസരം ഉള്ളത്.
